ഇന്ത്യ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ കൊള്ളാത്ത രാജ്യം: സൗത്ത് ഏഷ്യന്‍ കളക്റ്റീവ് റിപോര്‍ട്ട്

Update: 2020-12-17 12:14 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളെ പുറത്താക്കാനുളള പൗരത്വഭേദഗതി നിയമം പാസ്സാക്കിയശേഷം ഇന്ത്യ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ കൊള്ളാത്ത രാജ്യമായെന്ന് സൗത്ത് ഏഷ്യന്‍ കളക്റ്റീവിന്റെ റിപോര്‍ട്ട്. തെക്കേഷ്യയിലെ വിവിധ രാജ്യങ്ങളിലെ ന്യൂനപക്ഷവിഭാഗങ്ങളുടെ തല്‍സ്ഥിതിയെക്കുറിച്ച് പുറത്തിറക്കിയ 'സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ തല്‍സ്ഥിതി റിപോര്‍ട്ട് 2020'ലാണ് ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹികാവസ്ഥ മോശമായതായി പറയുന്നത്.

അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ന്യൂനപക്ഷ ജനതയുടെ ജീവിതത്തെയും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഈ റിപോര്‍ട്ടില്‍ ലോകത്താകമാനുളള മുസ്‌ലിം ജനതയുടെ അവസ്ഥ ആശങ്കാജനകമാണെന്ന് പറയുണ്ടെങ്കിലും ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

'2019 ഡിസംബറില്‍, പൗരത്വ നിയമത്തിലെ ഒരു ഭേദഗതി പാസാക്കി. അത് അനധികൃത കുടിയേറ്റക്കാര്‍ക്ക് രക്ഷയായെങ്കിലും മുസ്‌ലിംകളെ ഒഴിവാക്കി. നിയമനിര്‍മാണത്തിന്റെ ഭാഗമായി ഇന്ത്യയിലെ പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അത് നിരവധി മുസ്‌ലിംകളെ രാജ്യഭ്രഷ്ടരാക്കും. 2014 മെയ് മാസത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം മതന്യൂനപക്ഷങ്ങള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണം ശക്തമായിട്ടുണ്ട്. ഇത് മുസ്‌ലിം സമുദായ സംഘടനകളെയും പ്രവര്‍ത്തകരെയും ദോഷകരമായി ബാധിച്ചു...'' റിപോര്‍ട്ടില്‍ ഇതുസംബന്ധിച്ച നിരവധി തെളിവുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

''മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ദലിതര്‍ എന്നീ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള വിദ്വേഷവും അതുമൂലമുളള കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരികയാണ്. ആള്‍ക്കൂട്ടക്കൊലകളും വര്‍ധിച്ചു. മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന വിവേചനപരമായ നിയമങ്ങളും നടപടികളും ബിജെപി ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്തു. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ സാമൂഹിക ബഹിഷ്‌കരണം, അക്രമങ്ങള്‍ എന്നിവയിലും വര്‍ധനവുണ്ടായി. മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ പാസ്സാക്കപ്പെട്ടു. ഗോസംരക്ഷണത്തിനുവേണ്ടി പ്രത്യക്ഷത്തില്‍ ഉദ്ദേശിച്ചുള്ള നിയമങ്ങള്‍ മുസ് ലിംകളെയും ദലിതരെയും ആക്രമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കുന്ന തരത്തിലുള്ളവയാണ്'' - റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.

Tags: