നയാരയ്ക്ക് പിന്നാലെ ഇന്ധനവില ഉയര്‍ത്തി ഷെല്‍ ഇന്ത്യ

Update: 2026-04-02 06:48 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധനവില ഉയര്‍ത്തി സ്വകാര്യ എണ്ണക്കമ്പനികള്‍. നയാരയ്ക്ക് പിന്നാലെ ഷെല്‍ ഇന്ത്യയും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ബെംഗളൂരുവില്‍ പെട്രോള്‍ ലിറ്ററിന് 7.41 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ ലിറ്ററിന് 11.85 രൂപ കൂടി ഉയര്‍ന്നപ്പോള്‍, പവര്‍ വേരിയന്റിന് 129.85 രൂപയായി. ഡീസല്‍ ലിറ്ററിന് 25.01 രൂപ വര്‍ധിച്ചതോടെ സാധാരണ ഡീസല്‍ 123.52 രൂപയും പ്രീമിയം ഡീസല്‍ 133.52 രൂപയുമായി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണം. അടുത്ത ദിവസങ്ങളില്‍ ഡീസല്‍ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നു. ലിറ്ററിന് 148 മുതല്‍ 165 രൂപ വരെ ഉയരാമെന്നാണ് വിലയിരുത്തലുകള്‍, എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ക്രൂഡ് ഓയില്‍ വില വര്‍ധനയെ തുടര്‍ന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല. ഇതാണ് വില വര്‍ധനയ്ക്ക് കാരണമായതെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ആവശ്യകതയുടെ ഏകദേശം 88 ശതമാനവും ഇറക്കുമതിയിലാണ് ആശ്രയിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണം തടസ്സപ്പെട്ടതാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായത്. ഫെബ്രുവരി അവസാനം മുതല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 60 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയതും ആഗോള എണ്ണ വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.

Tags: