പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യയില്‍ 5,552 വിമാനങ്ങള്‍ റദ്ദാക്കി

Update: 2026-03-16 11:10 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷവും വ്യോമാതിര്‍ത്തി അടച്ചിടലും മൂലം ഇന്ത്യയില്‍ ഇതുവരെ 5,552 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി കെ രാമമോഹന്‍ നായിഡു അറിയിച്ചു. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് അദ്ദേഹം കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ വിമാന കമ്പനികള്‍ മാത്രം 4,335 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വിദേശ വിമാന കമ്പനികള്‍ 1,187 വിമാന സര്‍വീസുകളും റദ്ദാക്കിയതായി മന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ആ പ്രദേശത്തെ പ്രധാന വ്യോമാതിര്‍ത്തികള്‍ പലതും അടച്ചിടുകയോ അപകടകരമായ നിലയിലാകുകയോ ചെയ്തിരിക്കുകയാണ്.

അതേസമയം പ്രതിസന്ധി നിലനിന്നിട്ടും ഏകദേശം 2,19,780 യാത്രക്കാര്‍ക്ക് വിവിധ സര്‍വീസുകളിലൂടെ യാത്ര ചെയ്യാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. എന്നാല്‍ ഇവയില്‍ പല വിമാനങ്ങളും സമയക്രമം തെറ്റിയാണ് സര്‍വീസ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ചില വ്യോമാതിര്‍ത്തികള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. അവ തുറക്കുന്നതിനും സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുമായി ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

Tags: