അനധികൃത നിര്‍മാണമാരോപിച്ച് കെട്ടിടം തകര്‍ക്കാനുളള ശ്രമത്തെ പ്രതിരോധിച്ച സ്ത്രീക്കെതിരേ അസഭ്യവര്‍ഷം; കര്‍ണാടക ബിജെപി എംഎല്‍എ വീണ്ടും വിവാദത്തില്‍

Update: 2022-09-03 11:13 GMT

ബെംഗളൂരു: അനധികൃത നിര്‍മാണമാരോപിച്ച് കെട്ടിടം പൊളിക്കാനുള്ള ബെംഗളൂരു കോര്‍പറേഷന്റെ നീക്കത്തെ എതിര്‍ത്ത സ്ത്രീക്കെതിരേ അസഭ്യംപറഞ്ഞും ഭീഷണിമുഴക്കിയും കര്‍ണാടക ബിജെപി എംഎല്‍എ അരവിന്ദ് ലിംബവല്ലി.

സ്ത്രീക്കെതിരേ എംഎല്‍എ തെറിവിളിക്കുന്ന ദൃശ്യങ്ങള്‍ വൈറലാണ്. എംഎല്‍എയുടെ ആവശ്യപ്രകാരം ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തു. എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാരുദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നാണ് കേസ്.

സ്ത്രീസുരക്ഷയില്‍ ബിജെപിയുടെ ഇരട്ടത്താപ്പാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രന്‍ദീപ് സര്‍ജെവാല പറഞ്ഞു.

. 'ജനപ്രതിനിധി എന്ന നിലയില്‍ ഒരു സ്ത്രീയോട് നിങ്ങളുടെ പാര്‍ട്ടിയിലെ അരവിന്ദ് ലിംബാവലി പെരുമാറിയ രീതി അനുചിതമായണ്. മാപ്പര്‍ഹിക്കാത്തതാണ്.'-രന്‍ജദീപ് പറഞ്ഞു.

സ്ത്രീയോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് എംഎല്‍എ പറഞ്ഞു. അതോടൊപ്പം അവര്‍ കോണ്‍ഗ്രസ്സുകാരിയാണെന്നും ആരോപിച്ചു.

അണികളോട് അനധികൃതമായി കെട്ടിടം നിര്‍മിക്കരുതെന്ന് പറയണമെന്ന് എംഎല്‍എ പരിഹസിച്ചു.

'ഇതിന് ഞാന്‍ മാപ്പ് പറയാന്‍ തയ്യാറാണ്. എന്നാല്‍ നിങ്ങളുടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകയായ റൂത്ത് സാഗായി മേരി വര്‍ഷങ്ങളായി ഭൂമി കൈവശപ്പെടുത്തി ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുകയാണ്. ഒഴിയാന്‍ അവരോട് ആവശ്യപ്പെടണം. പിടിവാശി അവസാനിപ്പിക്കാന്‍ ആവശ്യപ്പെടണം.'- എംഎല്‍എ ട്വീറ്റ് ചെയ്തു.

ബെംഗളൂര്‍ വാട്ടര്‍ സപ്ലെ ബോര്‍ഡിന്റെ സ്ഥലം കൈവശപ്പെടുത്തിയെന്നാരോപിച്ചാണ് ഒരു വ്യാപാര കേന്ദ്രം പൊളിക്കാന്‍ അധികൃതര്‍ എത്തിയത്. ഉടമസ്ഥ റൂത്ത് സാഗെയ് മേരി അമീല അത് എതിര്‍ത്തു. തങ്ങള്‍ക്ക് വകുപ്പിന്റെ അനുമതിയുണ്ടായിരുന്നെന്ന് അവര്‍ എംഎല്‍എയെ അറിയിച്ചു. പക്ഷേ, എംഎല്‍എ രൂക്ഷമായി പ്രതികരിച്ചു. അവരുടെ കയ്യില്‍നിന്ന് രേഖകള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കിലും അവര്‍ കൊടുത്തില്ല. എംഎല്‍എ ചീത്ത പറയുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.

Tags: