വടകര കല്ലാമലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറി

യു.ഡി.എഫ് ധാരണയ്ക്ക് വിരുദ്ധമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാട്ടില്‍ തന്നെ കോണ്‍ഗ്രസ് വിമതനെയിറക്കി കൈപ്പത്തി ചിഹ്നം നല്‍കിയതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Update: 2020-12-03 07:05 GMT

വടകര: വടകര ബ്ലോക്കില്‍ പെട്ട കല്ലാമലയില്‍ ആര്‍എംപി സ്ഥാനാര്‍ഥിക്കു വേണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറി. ആര്‍.എ.പി-യു.ഡി.എഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണിയിലെ സി.സുഗുതനെതിരേയുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി കെ.പി ജയകുമാര്‍ കെ.പി.സി.സി നിര്‍ദേശത്തെ തുടര്‍ന്ന് മത്സര രംഗത്ത് നിന്നും പിന്‍മാറാന്‍ തീരുമാനിച്ചു. യു.ഡി.എഫിന്റെ ജയസാധ്യതയ്ക്ക് വിരുദ്ധമായ ഒരു നീക്കവും ഉണ്ടാവില്ലെന്നും കൈപ്പത്തി ചിഹ്നത്തില്‍ താന്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.


യു.ഡി.എഫ് ധാരണയ്ക്ക് വിരുദ്ധമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാട്ടില്‍ തന്നെ കോണ്‍ഗ്രസ് വിമതനെയിറക്കി കൈപ്പത്തി ചിഹ്നം നല്‍കിയതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ വടകര എം.പി കെ.മുരളീധരന്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തി. പ്രചരണത്തിന് ഇറങ്ങില്ലെന്നും കെ.മുരളീധരന്‍ അറിയിച്ചിരുന്നു. പ്രശ്‌നം കത്തിനില്‍ക്കുമ്പോഴും കെ പി ജയകുമാറിനു വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തില്‍ സജീവമായിരുന്നു. എന്നാല്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥി സി.സുഗുതന് വേണ്ടിയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിച്ചത്. സുഗതന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഇന്ന് പങ്കെടുക്കാനെത്തുമെന്ന് കെ. മുരളീധരന്‍ അറിയിച്ചിരുന്നു. പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടപെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പിന്മാറ്റം ഉറപ്പാക്കിയത്.




Tags:    

Similar News