ഉത്തര്‍പ്രദേശില്‍ കൊവിഡ് ചികില്‍സകര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച ഭക്ഷണം

Update: 2020-07-29 10:09 GMT

ലഖ്‌നോ: ഉത്തര്‍പ്രേശില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യുന്ന ഭക്ഷണം പുഴുവരിച്ചതെന്ന് പരാതി. ചെളളും പുഴുവും അടങ്ങിയ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ തെളിവായി ഡോക്ടര്‍മാര്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.

കൊവിഡ് ചികില്‍സ വന്‍തോതില്‍ നടക്കുന്ന കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്. കിങ് ജോര്‍ജ് ആശുപത്രിയില്‍ മാത്രമല്ല, മറ്റിടങ്ങളിലെയും ഭക്ഷണം വൃത്തിഹീനമാണെന്ന് റിപോര്‍ട്ടുകളുണ്ട്.

മോശം ഭക്ഷണത്തിനു പുറമെ താമസസൗകര്യവും വേണ്ടവിധത്തിലില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചില മുറികളില്‍ ഫാന്‍ പോലും ലഭ്യമല്ലെന്നാണ് റസിഡന്റ് ഡോക്ടഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉത്തര്‍പ്രദേശ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. നീരജ് മിശ്ര പറയുന്നത്.

ഭക്ഷണത്തിലെ കൃമികീടങ്ങള്‍ സ്ഥിരം കാഴ്ചയാണെന്ന് മേഖലയില്‍ പണിയെടുക്കുന്നവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറയുന്നു.