കര്‍ണാടകയില്‍ ഭര്‍ത്താവിനെ അടിച്ച് വീഴ്ത്തി ദലിത് സ്ത്രീയെ നഗ്നയായി നടത്തിച്ചു; ബലാല്‍സംഗശ്രമം ഒഴിവായത് നാട്ടുകാരുടെ ഇടപെടല്‍മൂലം

Update: 2022-05-12 16:36 GMT

ഷിമോഗ: കര്‍ണാടകയിലെ ഷിമോഗയില്‍ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി ദലിത് സ്ത്രീയെ നഗ്നയായി നടത്തിച്ചു. കരച്ചില്‍കേട്ടെത്തിയ നാട്ടുകാരാണ് ബലാല്‍സംഗശ്രമം തടഞ്ഞത്. ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി നഗരത്തിനടുത്ത അരഗ ഗ്രാമത്തിലെ ദലിത് സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. പ്രതികളായ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്രയുടെ ജന്മഗ്രാമത്തിനടുത്താണ് സംഭവം.

പ്രതികളായ ആദര്‍ശ്, സമ്പത്ത് എന്നി രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുവരും ഉത്തര കന്നഡയിലെ ഷിരാസി നഗരത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പ്രതികളില്‍ രണ്ട് പേരെ ഇതുവരെ പിടികൂടാനായിട്ടില്ല. നാല് പേരാണ് ആകെ പ്രതികള്‍.

തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആശുപത്രി സന്ദര്‍ശനത്തിനുശേഷം ഭര്‍ത്താവും ഭാര്യയും കൂടി തീര്‍ത്ഥഹള്ളിയിലേക്ക് വരികയായിരുന്നു. പാതി വഴിയില്‍ നാല് പ്രതികള്‍ ബൈക്കിലെത്തി ഭര്‍ത്താവിനെയും ഭാര്യയെയും ബൈക്കുകൊണ്ട് ഇടിപ്പിച്ചു. തലയില്‍ പരിക്കേറ്റ ഭര്‍ത്താവ് ബോധംകെട്ട് വീണു. പ്രതികള്‍ ഭാര്യയുടെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കി. ബലാല്‍സംഗം ചെയ്യാനും ശ്രമിച്ചു. ഭാര്യ ഉറക്കെ കരഞ്ഞ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. അവരാണ് ബലാല്‍സംഗ ശ്രമം തടഞ്ഞത്.

പ്രതികള്‍ക്കെതിരേ ഐപിസി 341, 323, 353, 254എ, 354ബി, 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.

ഭര്‍ത്താവ് ഭാര്യയോടൊപ്പം മദ്യഷോപ്പില്‍ പോകുന്നത് ചെറുപ്പക്കാര്‍ തടഞ്ഞെന്നും തര്‍ക്കം തുടങ്ങിയതോടെ ഭാര്യയെ ചെറുപ്പക്കാര്‍ വസ്ത്രമുരിഞ്ഞ് നടത്തിച്ചെന്നും ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.