ഗുജറാത്തില്‍ ഭര്‍ത്താവും ഗ്രാമീണരും ചേര്‍ന്ന് ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിച്ച സംഭവം; മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു

Update: 2021-07-15 03:06 GMT

ദഹോദ്: ഗുജറാത്തിലെ ദഹോദില്‍ 23 വയസ്സുള്ള ആദിവാസി യുവതിയെ ഭര്‍ത്താവിനെ തോളില്‍ ചുമന്ന് നഗ്നയാക്കി നടത്തിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു. ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഭര്‍ത്താവിനെയും മറ്റ് 18 പേരെയും അറസ്റ്റ് ചെയ്തതായി എസ്‌ഐ ബിഎം പട്ടേല്‍ പറഞ്ഞു. മറ്റൊരാളുമായി പ്രണയത്തിലായി ഒളിച്ചോടിയതിനുള്ള 'ശിക്ഷ'യായാണ് യുവതിയെ നഗ്നനടത്തത്തിന് നിര്‍ബന്ധിച്ചത്.

ആദിവാസി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ജൂലൈ 6ാം തിയ്യതിയാണ് സംഭവം നടന്നത്.

യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളായ ഗ്രാമീണരും ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുന്നതും പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറുന്നതും വീഡിയോയില്‍ ദൃശ്യമായിരുന്നു. മറ്റ് സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിലാണ് അതിക്രമം അരങ്ങേറിയത്.

മറ്റ് സ്ത്രീകള്‍ യുവതിക്കു മുന്നില്‍ മറഞ്ഞുനിന്ന് നഗ്നത മറയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഭര്‍ത്താവ് വസ്ത്രം എടുത്തുമാറ്റിയെന്ന് പോലിസ് പറഞ്ഞു.

''യുവതി മറ്റൊരാളുമായി പ്രണയത്തിലായി ഓടിപ്പോയിരുന്നു. പക്ഷേ, ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് അവരെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ജൂലൈ ആറാം തിയതി അവര്‍ പൊതുജനമധ്യത്തില്‍ ശിക്ഷ നടപ്പാക്കി. വീഡിയോയിലുണ്ടായിരുന്ന എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്- എസ് ഐ പട്ടേല്‍ പറഞ്ഞു.

കലാപശ്രമം, ഭീഷണി, സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ഐടി നിയമത്തിലെ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.