സംസ്ഥാനത്ത് ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ അതിതീവ്ര കൊവിഡ് വകഭേദം കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി

40 ശതമാനം പേരില്‍ കൊവിഡ് അതിതീവ്ര വൈറസ്; ബാധിച്ചത് യുകെ, സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങള്‍

Update: 2021-04-26 14:01 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതക വ്യതിയാനം വന്ന അതിതീവ്ര വൈറസിന്റെ സാന്നിദ്ധ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ ആദ്യ വാരത്തില്‍ തന്നെ ഈ വൈറസിന്റെ സാന്നിധ്യം കണ്ടിരുന്നു. 40 ശതമാനം പേരില്‍ അതിതീവ്ര വൈറസാണ് ബാധിച്ചിട്ടുള്ളതെന്ന് പഠനങ്ങള്‍ പറയുന്നു. ജനിതക വ്യതിയാനം സംഭവിച്ച യുകെ വൈറസ് 30 ശതമാനം പേര്‍ക്കും ഏഴു ശതമാനം പേര്‍ക്ക് ഇരട്ടി പ്രഹരമുള്ളതും, രണ്ട് ശതമാനം പേര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ വകഭേദവുമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യു.കെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ദ്ധിക്കാനാണ് സാധ്യത. അതുകൊണ്ട് അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണം.

ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിദ്ധ്യം ഡല്‍ഹിയിലും മറ്റും ആഴ്ചകള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന നിലയിലാണ് നമ്മുടെ സംസ്ഥാനത്തും നിലവിലുള്ളത്. വളരെ ശക്തമായ രോഗവ്യാപനം മുന്‍കൂട്ടിക്കാണേണ്ടതുണ്ട്. കരുത്തുറ്റ പ്രതിരോധവും ജാഗ്രതയും മാത്രമാണ് മുന്‍പിലുള്ള വഴിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News