2020ല്‍ ഗസയിലേക്ക് ഇസ്രായേല്‍ നടത്തിയത് 300 ആക്രമണങ്ങള്‍

Update: 2021-01-01 14:39 GMT

ജെറുസലേം: 2020ല്‍ ഗാസ മുനമ്പിലേക്ക് 300 ആക്രമണങ്ങള്‍ നടത്തിയെന്ന് ഇസ്രായേല്‍ സൈന്യം. സിറിയയിലെ 50 ലക്ഷ്യങ്ങളിലും ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസ മുനമ്പില്‍ 300 ഓളം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചും റോക്കറ്റുകള്‍ വിക്ഷേപിച്ചുമാണ് ആക്രമണം നടത്തിയത്.


ഇതിനു മറുപടിയായി ഗസ മുനമ്പില്‍ നിന്ന് 176 റോക്കറ്റുകളും മോര്‍ട്ടാറുകളും ഇസ്രായേലിലേക്ക് വിക്ഷേപിച്ചുവെന്നും അതില്‍ 90 ശതമാനവും ശൂന്യമായ സ്ഥലങ്ങളിലാണ് പതിച്ചതെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. സിവിലിയന്‍ പ്രദേശങ്ങളെ ലക്ഷ്യമിടുന്ന 80 ഷെല്ലുകളും റോക്കറ്റുകളും അയണ്‍ ഡോം സംവിധാനം ഉപയോഗിച്ച് തടഞ്ഞു, പ്രസ്താവനയില്‍ പറയുന്നു.


1400 പ്രാവശ്യം യുദ്ധവിമാനങ്ങള്‍ പറത്തിയാണ് സിറിയയിലെ 50 ഇടങ്ങളില്‍ ആക്രമണം നടത്തിയത് എന്നും കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം അറിയിച്ചു. അതേ സമയം 2020 ല്‍ വെസ്റ്റ് ബാങ്കില്‍ നിന്നും 60 നേരിട്ടുള്ള പ്രതിരോധ ആക്രമണങ്ങള്‍ ഇസ്രായേല്‍ സൈന്യത്തിനു നേരെയുണ്ടായി. 2019 ല്‍ 51 ആക്രമണങ്ങളാണ് അധിനിവേശ സൈന്യത്തിന് നേരിടേണ്ടിവന്നത്.




Tags:    

Similar News