സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിപൂര്‍ണമായി നടപ്പിലാക്കുക; സര്‍ക്കാര്‍ നിഷ്‌ക്രിയത്ത്വം അവസാനിപ്പിക്കണമെന്നും ഇഖ്റ- എംഎസ്എഫ്

Update: 2021-06-06 18:13 GMT

കോഴിക്കോട്: 80:20 വിഷയവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടേണ്ടതാണെന്ന് എംഎസ്എഫിന്റെ ഗവേഷക വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഇഖ്റ ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസഥാനങ്ങളിലും മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നിലച്ചിരിക്കുന്നത്. 2011-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലോളി കമ്മീഷന്‍ ഇടപെടലിലൂടെ നടത്തിയ രാഷ്ട്രീയ പ്രേരിതമായ വഞ്ചനയുടെ ഫലമെന്നോണം മുസ്‌ലിം സമൂഹത്തിനു ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങള്‍ക്ക് പോലും, മുസ്‌ലിം സമൂഹം കോടതിയില്‍ പോകേണ്ട അവസ്ഥ സര്‍ക്കാര്‍ വരുത്താതിരിക്കണം.

പത്ത് വര്‍ഷം മുമ്പ് തങ്ങള്‍ക്ക് ലഭിക്കേണ്ടതില്‍ നിന്നും 20 ശതമാനം അവശ പിന്നാക്കക്കാരായ സഹോദര സമുദായങ്ങളിലുള്ളവര്‍ക്ക് നല്‍കിയപ്പോള്‍പ്പോലും സന്തോഷത്തോടെ അത് അംഗീകരിക്കുകയും കേരളത്തിന്റെ പൈതൃകവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാന്‍ മുസ്‌ലിംകള്‍ മുന്‍കൈയെടുത്തത് സര്‍ക്കാര്‍ വിസ്മരിക്കരുത്. എന്നാല്‍, ആ സ്‌നേഹസമ്മാനത്തിന്റെ അനന്തരഫലമായി ഒരു വിഭാഗത്തിന് ലഭിക്കേണ്ട സര്‍വ്വവും നഷ്ടപ്പടുന്ന ഈ അവസരത്തില്‍ എല്ലാ മുസ്‌ലിം സംഘടനകളും, മുസ്‌ലിം ലീഗും ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് അപ്പീല്‍ പോകാനും, നിയമപരമായ കാര്യങ്ങള്‍ പുനഃര്‍വിചിന്തനം നടത്താനും ആവശ്യപ്പെട്ടത് മുഖവിലക്കെടുക്കണം. എന്തിനേറെ, സര്‍ക്കാരിന്റെ ഭാഗമായ ഐഎന്‍എല്ലിനു പോലും ഇതില്‍ വ്യത്യസ്താഭിപ്രായമില്ല. ഈ അവസരത്തില്‍, വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷ്‌ക്രിയത്വവും അലംഭാവവും ഒഴിവാക്കി ക്രിയാത്മകമായി പ്രവര്‍ത്തിക്കണം.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുന്നത് മുസ്‌ലിം സമുദായത്തെ വീണ്ടും വഞ്ചിക്കുന്നതിനു തുല്യമാണ്. ഇത്തരത്തില്‍ ഒരു സമിതി വരികയും, അവര്‍ പഠനം നടത്തുകയും ചെയ്യേണ്ട ആവശ്യമില്ല. ഈ സമിതി വരികയാണെങ്കില്‍ തന്നെ, അവരുടെ റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലതാമസം ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയാസമയങ്ങളില്‍ ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പുകള്‍ പോലും കിട്ടാതെ, വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സമിതി യഥാര്‍ത്ഥ റിപോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ തുല്ല്യ നീതിയെന്ന അടിസ്ഥാന ജനാധിപത്യ അവകാശത്തിന്റെ നിഷേധമായി ഇത് പരിണമിക്കും.

കഴിഞ്ഞ കാലത്ത് വകുപ്പ് കൈകാര്യം ചെയ്ത കെ ടി ജലീലിന്റേയും ഇടതുപക്ഷ സര്‍ക്കാരിന്റേയും കുറ്റകരമായ മൗനത്തിന്റെയും വസ്തുതകള്‍ യഥാവിധി നീതിന്യായ വ്യവസ്ഥയെ ബോധിപ്പിക്കാത്തതിന്റെ അടിസ്ഥാനത്തിലുമാണ് ഈ വിധിയുണ്ടായിരിക്കുന്നത്. മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് ഹൈക്കോടതി നിലപാട് അടിസ്ഥാനമാക്കിയാല്‍ അത് ഒട്ടനവധി നിയമ പ്രശ്‌നങ്ങള്‍ വരുംകാലങ്ങള്‍ക്ക് വഴിവയ്ക്കും. അതുപ്രകാരം സച്ചാര്‍ കമ്മിറ്റിയും പാലോളി കമ്മിറ്റിയും ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കോശി കമ്മിറ്റിയും അസാധുവായി മാറുന്നതിന് വഴിവെക്കും. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിനുള്ള പ്രത്യേക കോര്‍പറേഷനും അതിന്റെ കീഴിലെ ക്ഷേമപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടി വരും. അതിലേറെ, ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് മാത്രം എന്തുകൊണ്ട് പ്രത്യേക ക്ഷേമ പദ്ധതികള്‍ എന്ന ചോദ്യം മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്കും ചോദിക്കേണ്ട സാഹചര്യങ്ങളും കേരളത്തിലെ പൊതുമണ്ഡലങ്ങളില്‍ ഉയര്‍ന്ന് വരാനിടയാക്കും. അതുകൊണ്ട് സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ പോകണമെന്നും എത്രയും പെട്ടെന്ന് പുതിയ വകുപ്പ് രൂപീകരിച്ച് സച്ചാര്‍ റിപോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ഇഖ്‌റ എംഎഎസ്ഫ് ആവശ്യപ്പെട്ടു.