മനുഷ്യാവകാശ-മാധ്യമപ്രവര്‍ത്തകരുടെ അന്യായ അറസ്റ്റ്; എസ്ഡിപിഐ രാജ് ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്ക് വേണ്ടി വാദിച്ചവരെ വിട്ടയ്ക്കാന്‍ കേരള നിയമസഭ പ്രമേയം പാസ്സാക്കണമെന്ന് തുളസീധരന്‍ പള്ളിക്കല്‍

Update: 2022-06-29 14:21 GMT

തിരുവനന്തപുരം: ടീസ്റ്റ സെറ്റല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍, മുഹമ്മദ് സുബൈര്‍ എന്നിവരെ തടങ്കലിലാക്കിയ ബിജെപിയുടെ ഏകാധിപത്യത്തെ പരാജയപ്പെടുത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ രാജ് ഭവന്‍ മാര്‍ച്ച് നടത്തി. മ്യൂസിയത്ത് നിന്നാരംഭിച്ച മാര്‍ച്ച രാജ് ഭാവന് മുന്നില്‍ പോലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പിന്നീട് നടന്ന ധര്‍ണയില്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എംഎ ജലീല്‍ അധ്യക്ഷത വഹിച്ചു.

പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സംഘപരിവാര്‍ എല്ലാ ജനാധിപത്യ മര്യാദയും ലംഘിച്ച് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും തുറുങ്കിലടയ്്ക്കുകയാണ്. കനത്ത പ്രതിഷേധമുയരേണ്ട സാഹചര്യത്തില്‍ മതേതര-ജനാധിപത്യ ശക്തികള്‍ മൗനമവലംബിക്കുന്നത് ഭൂഷണമല്ല. സംഘപരിവാരിനെതിരേ സംസാരിക്കുന്നവരെ ഭയപ്പെടുത്തുകയാണ് ഇത്തരം അറസ്റ്റുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തെ ജനാധിപത്യ മതേരത കക്ഷിക്കള്‍ ഒറ്റക്കെട്ടായി രംഗത്തുവരേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഈ ഘട്ടത്തില്‍ സംഘപരിവാറിനോടുള്ള സമീപനം ആത്മാര്‍ഥമാണെങ്കില്‍ ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്ക് വേണ്ടി വാദിച്ചവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം പാസ്സാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തയ്യാറാവണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ഇര്‍ഷാദ് കന്യാകുളങ്ങര, ഷംസുദ്ദീന്‍ മണക്കാട്, മഹ്ഷൂഖ് വള്ളക്കടവ്, സബീന ലുഖ്മാന്‍, സുമയ്യ റഹീം, നസീറുദ്ദീന്‍ മരുതിക്കുന്ന്, ജഹാംഗീര്‍ വര്‍ക്കല, സുധീര്‍ കുളമുട്ടം തുടങ്ങിയവര്‍ സംബന്ധിച്ചു. 

Tags:    

Similar News