'എംപിയെയും എംഎല്‍എയും അവഗണിക്കുന്നു'; ചൊവ്വാഴ്ച രാവിലെ മലയാള സര്‍വകലാശാലക്കു മുന്നില്‍ യുഡിഎഫ് പ്രതിഷേധം

Update: 2021-11-01 08:37 GMT

തിരൂര്‍: മലയാളികളുടെ അഭിമാനമായ മലയാള സര്‍വകലാശാലയെ സിപിഎമ്മിന്റെ ഗവേഷണ സ്ഥാപനമാക്കരുതെന്ന് മണ്ഡലം യുഡിഎഫ് കമ്മിറ്റി. സര്‍വകലാശാല പരിപാടികളിലും വൈസ് ചാന്‍സിലറില്‍ നിന്ന് വ്യക്തിപരമായും സ്ഥലം എംപിക്കും എംഎല്‍എക്കും ഉണ്ടാകുന്ന അവഗണന തുടരാന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിനിധികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് സര്‍വകലാശാലക്കുമുന്നില്‍ പ്രതിഷേധക്കൂട്ടം നടത്താനും തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് ജില്ലാ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കും.  


വൈസ് ചാന്‍സിലറുടെ രാഷ്ട്രീയ പക്ഷപാതിത്വ നിലപാട് ഒരു മഹത്തായ സ്ഥാപനത്തെ മലിനപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന തുഞ്ചത്തെഴുത്തച്ഛന്റെ ഫോട്ടോ അനാചാദന പരിപാടിയില്‍ മന്ത്രിയുടെ അഭാവത്തില്‍ സ്ഥലം എംഎല്‍എയെ ക്ഷണിക്കുന്നതിനു പകരം വിസി സ്വയം അനാച്ഛാദനം നടത്തുകയും എംഎല്‍എയെ അവഗണിക്കുകയുമായിരുന്നു. വൈസ് ചാന്‍സലര്‍ സിപിഎമ്മിന്റെ വിനീതവിധേയനായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു റബര്‍ സ്റ്റാമ്പായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിക്ക് ചേര്‍ന്നതല്ല ഇത്തരം നിലപാടെന്നും സര്‍വകലാശാലയുടെ അന്തസും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കാന്‍ വിസി തയ്യാറാകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. സ്ഥലം എംപിയെയും എംഎല്‍എയെയും അവഗണിച്ച് മുന്നോട്ട് പോകാനുള്ള നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും യുഡിഎഫ് നേരിടും. വാര്‍ത്താ സമ്മേളനത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.രാമന്‍കുട്ടി, മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ വെട്ടം ആലിക്കോയ, പി.സൈതലവി മാസ്റ്റര്‍, പി.സി.ഇസ്ഹാഖ്, എം.പി.മുഹമ്മദ് കോയ, പി.അലി ഹാാജി, ഉസ്മാന്‍ പറവണ്ണ, കണ്ടാത്ത് കഞ്ഞിപ്പ പങ്കെടുത്തു.