'വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം ' : വിദ്വേഷ പ്രചാരകര്‍ക്കെതിരെ നൃത്തച്ചുവടുകളുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍

'ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാന്‍' എന്ന് പരിഹസിച്ചിട്ടുമുണ്ട്.

Update: 2021-04-09 14:18 GMT

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളെജിലെ നവീന്‍ റസാഖിന്റെയും ജാനകി ഓം കുമാറിന്റെയും നൃത്തച്ചുവടുകളില്‍ ലൗജിഹാദ് ആരോപിച്ചവര്‍ക്ക് കനത്ത മറുപടിയുമായി സഹപാഠികള്‍. രണ്ടു പേരുടെ നൃത്തച്ചുവടിനെ മതത്തിന്റെ പേരില്‍ കണ്ട് വിദ്വേഷ പ്രചാരണം നടത്തിയ വര്‍ഗ്ഗീയ വാദികള്‍ക്ക് മറുപടിയായി 12 പേരുടെ നൃത്തം കോളെജ് യൂനിയന്റെ എഫ്ബി പേജിലൂടെ പോസ്റ്റു ചെയ്തു. മൂന്നു മണിക്കൂര്‍ കൊണ്ട് 13000 പേര്‍ ലൈക്ക് ചെയ്ത വീഡിയോ 8000ത്തോളം പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.


നവീനും ജാനകിയും ഡാന്‍സ് ചെയ്ത വീഡിയോയിലെ പാട്ടും സ്‌റ്റെപ്പുകളും ആവര്‍ത്തിച്ചു കൊണ്ടുള്ള നൃത്തമാണ് അവതരിപ്പിച്ചത്. നവീന്‍ റസാഖും ജാനകി ഓം കുമാറും നൃത്തം ചെയ്ത തൃശൂര്‍ മെഡിക്കല്‍ കോളജ് വരാന്തയിലാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള നൃത്തം അവതരിപ്പിച്ചത്. 'വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം' എന്ന തലക്കെട്ടോടെയാണ് പുതിയ നൃത്തം പോസ്റ്റു ചെയ്തത്. നൃത്തം ചെയ്‌വരുടെ പേരുകള്‍ പോസ്റ്റ് ചെയ്തതിനൊപ്പം 'ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാന്‍' എന്ന് പരിഹസിച്ചിട്ടുമുണ്ട്.




 


നവീന്‍ റസാഖിന്റെയും ജാനകി ഓം കുമാറിന്റെയും നൃത്തച്ചുുടുകളില്‍ ലൗ ജിഹാദ് ആരോപണവുമായി ഹെക്കോടതി അഭിഭാഷകനായ ആര്‍ കൃഷ്ണരാജ് കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ കമന്റ് ചെയ്തത്. ഇതോടെ ഇന്നലെ തന്നെ കോളെജ് യൂനിയന്റെ എഫ്ബി പേജിലൂടെ വിദ്യാര്‍ഥികള്‍ മറുപടി നല്‍കിയിരുന്നു. 'വര്‍ഗീയ വിഷം തീണ്ടിയവരെ, സദാചാര കോമരങ്ങളെ, നിങ്ങളോടാണ്.. മനുഷ്യന്റെ മതമറിഞ്ഞ് ശുശ്രൂഷിക്കുന്ന ലോകമോ വിദ്യാര്‍ത്ഥികളോ അല്ലിവിടെ.. ജാനകിക്കും നവീനുമെതിരെ ലൗ ജിഹാദ് മുറവിളികള്‍ ഉയര്‍ത്തുന്നവരെയും, അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെയും ശക്തമായി നേരിടും. വര്‍ഗ്ഗീയധ്രുവീകരണത്തിന് കോപ്പ് കൂട്ടുന്നവര്‍ ജാഗ്രതൈ' എന്നായിരുന്നു എഫ്ബി പേജില്‍ കുറിച്ചത്.




Tags:    

Similar News