ഒരാളെ പൗരനെന്ന് വിധിച്ചാല്‍ അതേ കേസില്‍ വീണ്ടും ഹിയറിങ് സാധ്യമല്ല; പൗരത്വക്കേസുകളില്‍ അസം സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി

Update: 2022-05-06 04:11 GMT

ഗുവാഹത്തി: ഫോറിന്‍ ട്രിബ്യൂണല്‍ ഒരാളെ ഇന്ത്യക്കാരനായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, അതേ വ്യക്തിയെ രണ്ടാമതും കോടതിയിലേക്ക് കൊണ്ടുവന്നാല്‍ ഇന്ത്യക്കാരനല്ലെന്ന് പ്രഖ്യാപിക്കാനാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതിയിലെ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ ബെഞ്ച്. ഇന്ത്യക്കാരനായി പ്രഖ്യാപിക്കപ്പെട്ട ഒരാള്‍ക്ക് രണ്ടോ അതിലധികമോ തവണ പൗരത്വം തെളിയിക്കാന്‍ നോട്ടിസ് അയച്ച നിരവധി കേസുകള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് നിരവധി പേരുടെ പൗരത്വം ആശങ്കയിലായ സമയത്ത് ഏറെ പ്രാധാന്യമുള്ളതാണ് ഈ വിധി.

ഒരാളുടെ പൗരത്വവുമായി ബന്ധപ്പെട്ട ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതി ഈ വിധി 'റെസ് ജുഡിക്കാറ്റ' ആയി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയത്. ഒരു വിഷയം തീരുമാനിച്ചുകഴിഞ്ഞാല്‍ വീണ്ടും അതേവിഷയം കോടതിയില്‍ കൊണ്ടുവരാന്‍ കഴിയാത്തതാണ് 'റെസ് ജുഡിക്കാറ്റ.

പൗരത്വത്തെക്കുറിച്ചുള്ള ഒരു കൂട്ടം ഹരജികള്‍ ഈ ആഴ്ച ആദ്യം കേട്ട ജസ്റ്റിസുമാരായ എന്‍ കോടീശ്വര്‍ സിംഗ്, ജസ്റ്റിസ് നാനി ടാഗിയ എന്നിവരടങ്ങിയ ബെഞ്ച് റെസ് ജുഡിക്കാറ്റയുടെ തത്വം 'പൊതു നയത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും' അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നത്തിലും ബാധകമാണെന്ന് നിരീക്ഷിച്ചു.

2018ലെ ആമിന ഖാത്തൂണ്‍ കേസില്‍ ഹൈക്കോടതിയുടെ വിധിയനുസരിച്ച് ഫോറിനേഴ്‌സ് ട്രിബ്യൂണലിനു മുന്നിലെത്തുന്ന പൗരത്വ കേസുകള്‍ 'റെസ് ജുഡിക്കാറ്റ' ആവുകയില്ല. കാരണം ട്രിബ്യൂണല്‍ ഒരു കോടതിയല്ല. അതുകൊണ്ട് ട്രിബ്യൂണല്‍ ഒരിക്കല്‍ പൗരത്വം അംഗീകരിച്ചാലും അത് ചോദ്യം ചെയ്ത് വീണ്ടും നോട്ടിസ് അയക്കാം. അബ്ദുള്‍ കുഡ്ഡുസ് കേസിലെ സുപ്രിംകോടതി വിധിയനുസരിച്ച് ആമിന ഖാത്തൂണ്‍ കേസിലെ 2018ലെ നിരീക്ഷണം നിലനില്‍ക്കില്ലെന്നാണ് ഇപ്പോള്‍ കോടതി വിധിച്ചത്. 

അസമില്‍ ലക്ഷക്കണക്കിനു പേരെയാണ് പൗരത്വപ്പട്ടികയില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുള്ളത്. ദീര്‍ഘനാളത്തെ നിയമനടപടിക്കുശേഷം പൗരത്വം അംഗീകരിച്ചാലും വീണ്ടും നോട്ടിസ് അയയ്ക്കും. ജീവിതം കോടതിമുറികളില്‍ തുലയ്‌ക്കേണ്ടിവരികയെന്നാണ് ഇതിനര്‍ത്ഥം.