കരിപ്പൂരിന്റെ നീതിക്കായി ഐ.സി.എഫ് ബഹുജനസംഗമം സംഘടിപിച്ചു

അടുത്തിടെ നടന്ന അപകടത്തിന്റെ മറവില്‍ വിമാനത്താവളത്തിന്റെ അസൗകര്യങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു, രാജ്യത്തിന് ഏറ്റവും വരുമാനം നേടിത്തരുന്ന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി തടസ്സപ്പെടുത്തുകയാണ്

Update: 2020-09-21 11:01 GMT
മക്ക: പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രധാന വിമാനത്താവളമായ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അതികൃതരുടെ അവഗണക്കെതിരെ 'കരിപ്പൂരിനും നീതിവേണം ' എന്ന ആവശ്യവുമായി ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റി ബഹുജന സംഗമം നടത്തി. മലബാറിന്റെ വികസനകുതിപ്പിന് വേഗത നല്‍കിയ കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തന മികവിലും രാജ്യത്തെ പ്രധാന എയര്‍പോര്‍ട്ടുകളോടൊപ്പം നില കൊള്ളുകയാണ്.


ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കരിപ്പൂരിനെയാണ് എന്നതുതന്നെയാണ് ഈ എയര്‍പോര്‍ട്ടിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ധിപ്പിക്കുന്നത്. എന്നാല്‍ കാലാകാലങ്ങളിലായി കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാന്‍ വിവിധ തലങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി ബഹുജനസംഗമം അഭിപ്രായപ്പെട്ടു. അടുത്തിടെ നടന്ന അപകടത്തിന്റെ മറവില്‍ വിമാനത്താവളത്തിന്റെ അസൗകര്യങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു, രാജ്യത്തിന് ഏറ്റവും വരുമാനം നേടിത്തരുന്ന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി തടസ്സപ്പെടുത്തുകയാണ് തല്പര കക്ഷികളെന്നും സംഗമം കുറ്റപ്പെടുത്തി.മലബാറിലെ കാര്‍ഷിക വ്യാവസായിക മേഖലകളിലെ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എത്തിക്കുന്നത് കരിപ്പൂര്‍ കാര്‍ഗോ സര്‍വീസുകള്‍ മുഖേനയാണ്, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാവുന്നതോടെ മലബാറിലെ സാമ്പത്തിക രംഗം കൂടി തകരുന്ന സാഹചര്യമുണ്ടാവുമെന്ന് സംഗമം ഉല്‍ഘാടനം ചെയ്ത എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ അഭിപ്രായപ്പെട്ടു. ഐ.സി.എഫ് കാംപയിനോടാനുബന്ധിച്ചു സോഷ്യല്‍ മീഡിയ പ്രചാരണം, പേര്‍സണല്‍ കാംപയിന്‍, ഓണ്‍ലൈന്‍ പ്രൊട്ടസ്‌ററ് വാള്‍, കേന്ദ്ര സര്‍ക്കാറിന് ഒരു ലക്ഷം ഇമെയില്‍ സന്ദേശം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും 'സേവ് കരിപ്പൂര്‍ മൂവ്' തുടങ്ങിയ പരിപാടികളും നടക്കും. എം.ഡി.എഫ് പ്രസിഡന്റ് കെ.എം.ബഷീര്‍. ഐ.സി.എഫ് ജിസി സെക്രട്ടറി ശരീഫ് കാരശ്ശേരി, വി.കെ റഊഫ് ,അസ്ലം പാലത്ത്, കബീര്‍ കൊണ്ടോട്ടി, മുജീബ് എ ആര്‍ നഗര്‍, സയ്യിദ് ഹബീബ് അല്‍ ബുഖാരി, ബഷീര്‍ എറണാകുളം, മന്‍സൂര്‍ പള്ളൂര്, തുടങ്ങിയവര്‍ സംബന്ധിച്ചു, സിറാജ് കുറ്റിയാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.




Tags:    

Similar News