അമ്മേ, ക്ഷമിക്കൂ, ശ്വസിക്കാനാവുന്നില്ല, ഞാന്‍ മരിക്കുകയാണ്- സന്ദേശം ബ്രിട്ടനില്‍ ടാങ്കര്‍ ലോറിയില്‍ ശ്വാസംമുട്ടി മരിച്ച സ്ത്രീയുടേതാണെന്ന് സംശയം

മെസേജ് ബുധനാഴ്ച പുലര്‍ച്ചെ 4.28 നാണ് അയച്ചിരിക്കുന്നത്. ബ്രിട്ടീഷ് സമയം രാത്രി 10.28. ഈ സമയം മൃതദേഹം കാണപ്പെട്ട ട്രയ്‌ലര്‍ സെബ്രൂഗിനും പുര്‍ഫ്‌ലീറ്റിനുമിടയില്‍ സഞ്ചരിക്കുകയായിരുന്നെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. അതേ മേഖലയില്‍ നിന്നാണ് സന്ദേശവും പോയിട്ടുള്ളത്.

Update: 2019-10-26 04:20 GMT

എസ്സക്‌സ്: എനിക്ക് ശ്വസിക്കാനാവുന്നില്ല, മരിക്കുകയാണ് എന്ന് സന്ദേശമയച്ചത് ബ്രിട്ടനില്‍ റഫ്രിജറേറ്റഡ് ട്രക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട 39 പേരില്‍ ഒരാളാണെന്ന് സംശയം. വിയറ്റ്‌നാംകാരിയായ പാം തായ് ട്ര ആണ് തന്റെ മാതാവിന് സന്ദേശമയച്ചത്. സന്ദേശം ലഭിച്ച ശേഷം പെണ്‍കുട്ടിയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നുമില്ല.

ട്രക്കില്‍ കാണപ്പെട്ട മൃതദേഹങ്ങള്‍ ചൈനക്കാരുടേതാണെന്നാണ് ബ്രിട്ടിഷ് പോലിസ് സംശയിച്ചിരിക്കുന്നത്. ഇതോടെ കൊല്ലപ്പെട്ടവര്‍ വിയറ്റ്‌നാംകാരാണെന്ന നിഗമനത്തിലേക്ക് നീങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

വിയറ്റ്‌നാംകാരിയായ പാം തായ്് ട്ര വിയറ്റ്‌നാമീസ് ഭാഷയില്‍ തന്റെ മാതാവിനയച്ച സന്ദേശം മനുഷ്യാവകാശ പ്രവര്‍ത്തകയായ ഹോഅ നഹിം ആണ് പോലിസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ടെക്സ്റ്റ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ പുറത്തുവിട്ടു.

അമ്മേ, എന്നോട് ക്ഷമിക്കു. വിദേശത്ത് പോകാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. എനിക്ക് ശ്വസിക്കാനാവുന്നില്ല, ഞാന്‍ മരിക്കുകയാണ്...ഐ ലൗ യു'' മാതാവിനുള്ള അവസാന സന്ദേശത്തില്‍ അവര്‍ എഴുതി.

മെസേജ് ബുധനാഴ്ച പുലര്‍ച്ചെ 4.28 നാണ് അയച്ചിരിക്കുന്നത്. ബ്രിട്ടീഷ് സമയം രാത്രി 10.28. ഈ സമയം മൃതദേഹം കാണപ്പെട്ട ട്രയ്‌ലര്‍ സെബ്രൂഗിനും പുര്‍ഫ്‌ലീറ്റിനുമിടയില്‍ സഞ്ചരിക്കുകയായിരുന്നെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. അതേ മേഖലയില്‍ നിന്നാണ് സന്ദേശവും പോയിട്ടുള്ളത്.

ഈ മെസേജ് അയച്ച് മൂന്ന് മണിക്കൂറിനു ശേഷം ഗ്രേയ്‌സിലുള്ള വ്യാവസായികമേഖലയില്‍ നിന്ന് ട്രയ്‌ലര്‍ കസ്റ്റഡിയിലെടുത്തു.

അതേസമയം, ടെക്‌സ്റ്റ് മെസേജ് അയച്ച സ്ത്രീ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടോ എന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ടവര്‍ ഏത് രാഷ്ട്രത്തില്‍ നിന്നുള്ളവരാണെന്ന് പറയാനാവില്ലെന്ന നിലപാടിലാണ് പോലിസ്. ആദ്യം ചൈനീസ് സ്വദേശികളാണെന്ന് കരുതിയിരുന്നെങ്കിലും പുതിയ സംഭവവികാസങ്ങള്‍ തികച്ചും വ്യത്യസ്തമായ വിവരങ്ങളാണ് നല്‍കുന്നതെന്ന് പോലിസ് അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരം വിയറ്റ്‌നാം എംബസി ലണ്ടന്‍ പോലിസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വാര്‍ത്ത പുറത്തുവിട്ട മനുഷ്യാവകാശപ്രവര്‍ത്തക നല്‍കുന്ന വിവരമനുസരിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടി ആദ്യം ചൈനയിലേക്കു അവിടെ നിന്ന് ഇംഗ്ലണ്ടിലേക്കും കുടിയേറാനുളള ശ്രമത്തിലായിരുന്നു. ഇനിയും കൂടുതല്‍ വിയറ്റ്‌നാംസ്വദേശികള്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടാവാമെന്നും അവര്‍ പറയുന്നു. വിയറ്റ്‌നാമില്‍ നിന്ന് നിയമവിരുദ്ധമായി കുടിയേറുന്നവര്‍ വ്യാജ ചൈനീസ് പാസ്‌പോര്‍ട്ട് ഉപയോഗിക്കാറുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Tags: