എനിക്ക് റെലവന്‍സിനെ പറ്റി ക്ലാസ് എടുത്ത രഞ്ജിത്ത് ഇന്നെത്തി നില്‍ക്കുന്ന അപചയം വലുതാണ്;സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് സംവിധായകന്‍ ഡോ. ബിജു

Update: 2026-04-01 07:42 GMT

തിരുവനന്തപുരം: യുവനടിയുടെ പീഡനപരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് സംവിധായകന്‍ ഡോ. ബിജു. ഒരു കലാകാരന്റെ ഇന്റഗ്രിറ്റി എന്നത് ഏറെ പ്രധാനമാണ്. അദ്ദേഹത്തിന്റെ പല സിനിമകളിലെയും ഡയലോഗുകളിലെ സ്ത്രീ വിരുദ്ധത നമ്മള്‍ മുന്‍പ് കണ്ടിട്ടുള്ളതാണ്. അവ നിത്യജീവിതത്തിലും പ്രയോഗവല്‍ക്കരിക്കുന്നു എന്നത് ഭീതിദമാണെന്ന് ബിജു പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബിജു പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്ന കാലത്താണ് ശ്രീ രഞ്ജിത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എന്നോട് എന്റെ പ്രസക്തി എന്താണെന്ന് ആലോചിക്കണം എന്ന് ഉപദേശിച്ചത്. റെലവന്‍സ് എന്ന പദം ആണ് അദ്ദേഹം ഉപയോഗിച്ചത്. അന്ന് അദ്ദേഹത്തിന് മറുപടിയായി ദീര്‍ഘമായ ഒരു കത്ത് ഞാന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു . ലോകത്തെ വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇന്ന് മലയാളത്തില്‍ നിന്ന് മാത്രമല്ല ഇന്ത്യയില്‍ നിന്ന് തന്നെ ഏറ്റവും കൂടുതല്‍ തവണ പങ്കെടുക്കുന്ന, പങ്കെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലിക സംവിധായകന്‍ ഞാനാണ് എന്ന ബോധ്യം ഉള്ളത് കൊണ്ട് തന്നെ എന്റെ റെലവന്‍സ് എന്താണ് എന്ന് എനിക്ക് പൂര്‍ണ്ണമായ ബോധ്യം അന്നും ഇന്നും ഉണ്ട്. അതിനു മുന്‍പും പിന്‍പും ഉള്ള എന്റെ എല്ലാ സിനിമകളും ലോക ചലച്ചിത്ര മേളകളില്‍ വലിയ തോതില്‍ റെലവന്റ് ആയി തന്നെ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പക്ഷെ അന്ന് എനിക്ക് റെലവന്‍സിനെ പറ്റി ക്ലാസ് എടുത്ത രഞ്ജിത്ത് ഇന്നെത്തി നില്‍ക്കുന്ന അപചയം വലുതാണ്. ഒരു കലാകാരനും അനുവര്‍ത്തിക്കാന്‍ പാടില്ലാത്ത ഒന്നാണ്. ഒരു കലാകാരന്റെ ഇന്റഗ്രിറ്റി എന്നത് ഏറെ പ്രധാനമാണ്. അദ്ദേഹത്തിന്റെ പല സിനിമകളിലെയും ഡയലോഗുകളിലെ സ്ത്രീ വിരുദ്ധത നമ്മള്‍ മുന്‍പ് കണ്ടിട്ടുള്ളതാണ്. അവ നിത്യജീവിതത്തിലും പ്രയോഗവല്‍ക്കരിക്കുന്നു എന്നത് ഭീതിദമാണ് . ഏതായാലും ഈ സാഹചര്യത്തില്‍ രഞ്ജിത്തിനോട് സമയം കിട്ടുമ്പോള്‍ ഞാന്‍ എഴുതി സംവിധാനം ചെയ്ത ഒരു സിനിമ കാണുവാന്‍ നിര്‍ദേശിക്കുന്നു.

പെയിന്റിംഗ് ലൈഫ് എന്ന ഇംഗ്ലീഷ് ഭാഷയിലുള്ള സിനിമ ആണത്. പ്രകാശ് ബാരെയും ഗീതാഞ്ജലി താപയും റിതാഭാരി ചക്രബര്‍ത്തിയും പ്രധാന വേഷത്തില്‍ അഭിനയിച്ച സിനിമ ആണത്. മുഖ്യധാരാ കച്ചവട സിനിമയില്‍ അഭിരമിക്കുന്ന ഒരു പ്രധാന സംവിധായകന്‍ തന്റെ പുതിയ സിനിമയുടെ ഒരു പാട്ട് ചിത്രീകരിക്കുന്നതിനായി ഒരു ചെറിയ ഹിമാലയന്‍ നഗരത്തില്‍ എത്തുന്നതും അപ്രതീക്ഷിതമായുണ്ടായ ഒരു ലാന്‍ഡ് സ്ലൈഡില്‍ ആ പ്രദേശത്ത് ഒറ്റപ്പെട്ടു പോകുന്നതുമാണ് സിനിമയുടെ പ്രമേയം. തിരക്ക് പിടിച്ച ആര്‍ഭാട ജീവിതം മാത്രം ശീലിച്ച യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത ഒരു സംവിധായകന്‍ ഇലക്ട്രിസിറ്റിയും മൊബൈലും ഒക്കെ വിച്ഛേദിക്കപ്പെട്ട് ഒരു ചെറിയ ഹിമാലയന്‍ വില്ലേജില്‍ ഒറ്റപ്പെട്ടു പോകുമ്പോള്‍ ജീവിതത്തെയും ചുറ്റുമുള്ള മനുഷ്യരെയും പറ്റിയുള്ള അയാളുടെ ധാരണകള്‍ക്ക് പുതിയൊരു കാഴ്ചപ്പാടും ദര്‍ശനവും ലഭിക്കുന്നതാണ് സിനിമ.

ആ ചെറിയ വില്ലേജില്‍ മറ്റൊരു ടൂറിസ്റ്റ് ആയി എത്തുന്ന ഒരു സ്ത്രീ ആണ് സംവിധായകന്റെ ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ മാറ്റുന്നത്. ജീവിതത്തെയും മനുഷ്യരെയും ലോകത്തെയും കലയെയും സമൂഹത്തെയും രാഷ്ട്രീയത്തെയും പറ്റി ആ സ്ത്രീ സംവിധായകന് പുതിയൊരു വീക്ഷണം നല്‍കുന്നു . രഞ്ജിത്തിന് സമയം കിട്ടുമ്പോള്‍ ശാന്തമായി ആ സിനിമ ഒന്ന് കാണണം. ഒരുപക്ഷെ നിങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട ഒരു മനുഷ്യന്‍ ആക്കാന്‍ ആ സിനിമയുടെ കാഴ്ച നിങ്ങളെ സഹായിച്ചേക്കും . സ്ത്രീകളെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറുവാനും ആ സിനിമ നിങ്ങളെ ചെറുതായെങ്കിലും സഹായിക്കും. സിനിമകളുടെയും കലയുടെയും റെലവന്‍സ് എന്താണെന്ന് താങ്കള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടാനും ഇത് സഹായിക്കും.

Tags: