യാസിനു മുന്നോടിയായി ഹുഗ്ലിയില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്; രണ്ട് മരണം

Update: 2021-05-26 07:21 GMT

കൊല്‍ക്കൊത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് പശ്ചിമ ബംഗാളില്‍ എത്തുന്നതിനു മുമ്പ് ഹുഗ്ലിയില്‍ നാശം വിതച്ച് മറ്റൊരു ചുഴലിക്കാറ്റ്. തീരം വഴി ആഞ്ഞുവീശിയ കാറ്റ് ഹൂഗ്ലി ജില്ലയില്‍ രണ്ട് പേരുടെ ജീവനെടുത്തു. നാല്‍പ്പതു വീടുകള്‍ തകര്‍ത്തു. മരങ്ങള്‍ വൈദ്യുതി കമ്പികളില്‍ പൊട്ടിവീണ് ഷോക്കേറ്റാണ് രണ്ട് പേരും മരിച്ചതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

മരങ്ങള്‍ മുറിഞ്ഞുവീണ് വീടുകളും തകര്‍ന്നിട്ടുണ്ട്. ഹൂഗ്ലി തീരത്ത് വലിയ ചുഴലിക്കാറ്റിനു സമാനമായ പ്രതിഭാസമാണ് ഉണ്ടായത്.

യാസിനു മുന്നോടിയായി ഇന്ന് രാവിലെ മുതല്‍ ബംഗാളിലും ഒഡീഷയിലും കനത്ത മഴ ലഭിച്ചു. പശ്ചിമ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ കാറ്റ് ആഞ്ഞുവീശുകയാണ്. തിരമാല ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെയും തീരപ്രദേശത്തെ ചില മേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളില്‍ നിന്നായി 20ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപോര്‍ട്ടുകളുണ്ട്.