സ്‌കൂള്‍ ഫീസ് അടയ്ക്കാതെ ക്ലാസില്‍ കയറരുതെന്ന് അധികൃതര്‍; പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

Update: 2021-02-12 06:15 GMT

ഹൈദരാബാദ്: സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു .ഫീസ് അടയ്ക്കാതെ ക്ലാസില്‍ കയറരുതെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ ചെയ്തത്. കൂലിത്തൊഴിലാളികളായിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ലോക്കഡോണ്‍ വന്നതോടുകൂടി ദിവസമുള്ള വരുമാനം നിലച്ചു. ഇതോടെ കുടുംബത്തിന്റെ നില ബുദ്ധിമുട്ടിലായി.

37,000 രൂപ സ്‌കൂള്‍ ഫീസായി അടച്ചിരുന്നുവെന്നും ബാക്കി തുക മാസം അവസാനം അടക്കാമെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 15,000 മാത്രമേ ബാക്കി തുക അടക്കാനിണ്ടായിരുന്നുള്ളൂവെന്നും കുടുംബം അറിയിച്ചു.എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഫീസ് അടക്കാത്തതിനാല്‍ പെണ്‍കുട്ടിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയതായി പിതാവ് ആരോപിച്ചു. കൂടാതെ അധ്യാപകര്‍ തന്നെ വിളിച്ച് പണം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും പിതാവ് പറഞ്ഞു.

കഴിഞ്ഞദിവസം മകള്‍ സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചിരുന്നു. അധ്യാപികയോട് ആശുപത്രിയില്‍ പോയിരിക്കുകയാണെന്ന് പറയണമെന്നായിരുന്നു മകളുടെ നിര്‍ദേശം. മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുന്നതായി ഇന്‍സ്‌പെക്ടര്‍ നരസിംഹ സ്വാമി പറഞ്ഞു. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു




Similar News