കൊടയ്ക്കനാലില്‍ കണ്ണൂര്‍ സ്വദേശിനി ആത്മഹത്യ ചെയ്തു; അയല്‍വാസിയുടെ ശല്യം സഹിക്കവയ്യാതെയെന്ന് ആത്മഹത്യാകുറിപ്പ്

അയല്‍വാസി യുവാവിന്റെ ശല്യം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്‌ക്കൊരുങ്ങുന്നതെന്ന് വ്യക്തമാക്കികൊണ്ടുള്ള കുറിപ്പ് കണ്ടെടുത്തു. വെള്ളം ലോറി ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്.

Update: 2019-02-09 11:41 GMT

കണ്ണൂര്‍: കൊടൈക്കനാലില്‍ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുണ്ടേരി കച്ചേരിപ്പറമ്പില്‍ കോളിയാട്ടില്‍ വീട്ടില്‍ ബാലന്റെയും ലക്ഷ്മിയുടെയും മകള്‍ രോഹിണിയാണ് (44) കഴിഞ്ഞ ദിവസം വസതിയില്‍ തൂങ്ങിമരിച്ചത്. പള്ളിക്കുന്ന സ്വദേശിയായിരുന്ന ഇവര്‍ ഇപ്പോള്‍ കൊടയ്ക്കനാലിലാണ് താമസം. മൃതദേഹം കൊടൈക്കനാലില്‍ സംസ്‌കരിച്ചു.

കൊടൈക്കനാല്‍ എം എം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മാഹി കാനോത്ത് വീട്ടില്‍ എന്‍ കെ ഷാജിന്റെ ഭാര്യയാണ് രോഹിണി. എട്ട് കുട്ടികളുടെ അമ്മ കൂടിയാണ്. വാഷിങ് ക്രീം സോപ്പ്, കാര്‍ കഴുകാനുള്ള ക്രീം, പച്ചക്കറികളിലെ വിഷം കളയാനുള്ള ക്രീം എന്നിവ സ്വന്തമായി നിര്‍മിച്ചു വില്‍പ്പന നടത്തി വരികയായിരുന്നു. സംഭവ സമയത്ത് ഭര്‍ത്താവ് ബിസിനസ് ആവശ്യാര്‍ഥം കണ്ണൂരില്‍ ആയിരുന്നു.

അയല്‍വാസി യുവാവിന്റെ ശല്യം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്‌ക്കൊരുങ്ങുന്നതെന്ന കുറിപ്പ് കണ്ടെടുത്തു.വെള്ളം ലോറി ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്. തന്നെ കൊടൈക്കനാലില്‍ത്തന്നെ സംസ്‌കരിക്കണമെന്നും ഭര്‍ത്താവ് ചിതയ്ക്ക് തീക്കൊളുത്തണമെന്നും രോഹിണിയുടെ കുറിപ്പിലുണ്ട്. കൊടൈക്കനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നേരത്തേ ഇയാള്‍ക്കെതിരേ രോഹിണി പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

അതേസമയം, സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് ഉറപ്പ് നല്‍കിയതിനു ശേഷമാണ് മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായത്. ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ ഷാജ് തമിഴ്‌നാട് ഡിജിപിക്ക് പരാതി നല്‍കി.

Tags:    

Similar News