ഗൃഹോപകരണ ശാല കൊവിഡ് ഓഫര്‍ നല്‍കി: പോലീസെത്തി കട പൂട്ടി

2020 ഓഗസ്റ്റ് 15 മുതല്‍ 30 വരെ ഷോറൂമില്‍ നിന്നും ഇടപാട് നടത്തുന്ന ഉപഭോക്താവിന് 24 മണിക്കൂറിനുള്ളില്‍ എവിടെ നിന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ബില്‍ തുകയുടെ ജി.എസ്.ടി ഒഴിച്ച് പരമാവധി 50,000 രൂപ വരെ തിരികെ നല്‍കുമെന്നായിരുന്നു പരസ്യം.

Update: 2020-08-18 13:20 GMT

പത്തനംതിട്ട: കൊവിഡ് ഓഫര്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പരസ്യം ചെയ്ത ഗൃഹോപകരണ സ്ഥാപനത്തിന് ഒടുവില്‍ പോലിസെത്തി പൂട്ടിട്ടു. സംസ്ഥാനത്ത് നിരവധി ബ്രാഞ്ചുകളുള്ള ഗോപു നന്ദിലത്ത് ജി മാര്‍ട്ടിന്റെ പാലായിലെ ബ്രാഞ്ച് ആണ് പരാതിയെ തുടര്‍ന്ന് പോലീസ് പൂട്ടിച്ചത്. 'കോവിഡ് രക്ഷാവലയം' എന്ന പേരില്‍ നല്‍കിയ പരസ്യത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. 

2020 ഓഗസ്റ്റ് 15 മുതല്‍ 30 വരെ ഷോറൂമില്‍ നിന്നും ഇടപാട് നടത്തുന്ന ഉപഭോക്താവിന് 24 മണിക്കൂറിനുള്ളില്‍ എവിടെ നിന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ബില്‍ തുകയുടെ ജി.എസ്.ടി ഒഴിച്ച് പരമാവധി 50,000 രൂപ വരെ തിരികെ നല്‍കുമെന്നായിരുന്നു പരസ്യം.ഇക്കാര്യം പ്രമുഖ ദിനപത്രങ്ങളിലും ഓണ്‍ലൈനിലും പരസ്യമായി വന്നിരുന്നു.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരസ്യം നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടി പാലാ ബാറിലെ അഭിഭാഷകനും നഗരസഭ കൗണ്‍സിലറുമായ ബിനു പുളിയ്ക്കക്കണ്ടം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്.

സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാസ്സാക്കിയ 2020 ദുരന്തനിവാരണ നിയമത്തിലെ ചട്ടങ്ങള്‍ പ്രകാരം ഈ പരസ്യം കുറ്റകരമാണെന്ന് പരാതിയില്‍ ബോധിപ്പിച്ചിരുന്നു. സ്ഥാപന ഉടമ സാമൂഹിക ഉത്തരവാദിത്തം മറന്ന് സ്വന്തം ബിസിനസ്സ് വിപുലീകരിക്കുവാനായി ചെയ്യുന്ന ഈ പരസ്യം ഇന്ത്യന്‍ ശിക്ഷാ നിയമം 269 ആക്ട് പ്രകാരവും, 2020ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടില്‍ പറയുന്ന 2019ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിലെ 89 വകുപ്പ് പ്രകാരവും, തിരുവിതാംകൂര്‍-കൊച്ചി ആരോഗ്യ പരിപാലന നിയമം, കേരള മുന്‍സിപ്പാലിറ്റി ആക്ട് ആരോഗ്യ പരിപാലന നിയമം എന്നിവ പ്രകാരം ഗൗരവമുള്ള കുറ്റകൃത്യമാണെന്നും പരാതിയില്‍ പറയുന്നു. 

Tags:    

Similar News