ഉച്ചഭാഷിണിക്കെതിരേയുള്ള ഹിന്ദുത്വഭീഷണി: മുസ് ലിംസമൂഹം സംയമനം പാലിക്കണമെന്നും കൂട്ടുകക്ഷി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മഹാരാഷ്ട്ര ശിവസേന നേതാവ്

Update: 2022-05-03 06:05 GMT

മുംബൈ: ഉച്ചഭാഷിണികളില്ലാത്ത ഒരു ആരാധനാലയം പോലും രാജ്യത്തില്ലാതിരിക്കെ മുസ് ലിംപള്ളികളിലെ ഉച്ചഭാഷിണിക്കെതിരേ അന്ത്യശാസനം നല്‍കിയ നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ ഭീഷണിയെ തളളക്കളയാന്‍ ആവശ്യപ്പെട്ട് ശിവസേന നേതാവ് പ്രവീണ്‍ ജേഥേവാദ്.

മുസ് ലിം സമൂഹം സംയമനം പാലിക്കണമെന്നും കൂട്ടുകക്ഷി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അര്‍ധരാത്രിക്കുള്ളില്‍ പള്ളികളിലെ ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്നാണ് രാജ് താക്കറെ ഭീഷണി മുഴക്കിയിട്ടുള്ളത്.

രാജ് താക്കറെയുടെ ഭീഷണി തളളിക്കളയാനും ആരെങ്കിലും എന്തെങ്കിലും പ്രകോപനം ഉണ്ടാക്കിയാല്‍ പോലിസിനെ സമീപിക്കാനും അഭ്യര്‍ത്ഥിച്ചു. നവനിര്‍മാണ്‍ സേന ഗുണ്ടകളുടെ അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ് താക്കറെയുടെ അനുയായികളുടെ പ്രവര്‍ത്തനങ്ങളെയും ബിജെപിക്കെതിരേയും തല്‍ക്കാലം പ്രതികരിക്കരുതെന്നും അത് തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മുസ് ലിംസമൂഹത്തെ അഭിസംബോധന ചെയ്‌തെഴുതിയ ഒരു കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളത്.

ഇന്ത്യന്‍ ഭരണഘടന എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നും അത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ് ലിം സമൂഹത്തിനെതിരേ ഇത്തരമൊരു നിലാപടുമായി രാജ് താക്കറെ എത്തിയിരിക്കുന്നത് തന്റെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനാണെന്നും പള്ളികളിലും ക്ഷേത്രങ്ങളും ഉച്ചഭാഷിണികള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News