ത്രിപുരയിലെ ഹിന്ദുത്വ ആക്രമണം; വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ നിസ്സംഗത ആശങ്കപ്പെടുത്തുന്നതെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

Update: 2021-11-02 15:27 GMT

കല്‍പ്പറ്റ: ത്രിപുരയില്‍ മുസ് ലിംകള്‍ക്കും മുസ് ലിം സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും വീടുകള്‍ക്കും നേരെ ഹിന്ദുത്വ ഭീകരര്‍ നടത്തുന്ന അതിക്രമങ്ങള്‍ തീവ്രമായി തുടരുന്ന സാഹചര്യത്തിലും വയനാട് എംപി രാഹുല്‍ ഗാന്ധി പുലര്‍ത്തുന്ന നിസ്സംഗതയില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

വയനാട് ജില്ലാ കമ്മിറ്റി കടുത്ത ആശങ്കയും അമര്‍ഷവും രേഖപ്പെടുത്തി. ത്രിപുരയിലെ അക്രമണങ്ങളോട് രാഹുല്‍ ഗാന്ധിയുടെ സമീപനം നിരാശാജനകമാണെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് വയനാട് ജില്ലാ പ്രസിഡണ്ട് നൂര്‍ജഹാന്‍ കല്ലങ്കോടന്‍ അഭിപ്രായപ്പെട്ടു. 

മുസ് ലിംകള്‍ ഭൂരിപക്ഷമായ വയനാട് ലോകസഭാ മണ്ഡലത്തില്‍ ജനങ്ങള്‍ ജാതി, മത, രാഷ്ട്രീയ, ഭാഷകള്‍ക്കതീതമായാണ് രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷയര്‍പ്പിച്ചതും വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതും. ദേശീയ പാര്‍ട്ടികളും മാധ്യമങ്ങളും കുററകരമായ നിസ്സംഗതയാണ് ത്രിപുര വിഷയത്തില്‍ പുലര്‍ത്തിവരുന്നത്. കേട്ടറിഞ്ഞ് നിജസ്ഥിതി അന്വേഷിക്കുന്നവരോടാകട്ടെ ചെറിയ ചില അസ്വസ്ഥതകളുണ്ടെന്ന രീതിയിലാണ് ഭരണ സംവിധാനങ്ങളുടെ വിശദീകരണം. കാവി വസ്ത്രങ്ങളണിഞ്ഞ് വാളുകളുമായി മുസ് ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച് ഹിന്ദുമതത്തേയും മതചിഹ്നങളേയും ദുരുപയോഗം ചെയ്തുകൊണ്ട് പ്രകടനം നടത്തുന്ന സംഘങ്ങളുടെ വീഡിയോകള്‍ വ്യാപകമായി പുറത്തുവന്നിട്ടും ജനപ്രതിനിധികളോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളോ വേണ്ടത്ര പ്രാധാന്യത്തോടെ ഇത് കാണാത്തത് അത്യധികം നിരാശാജനകവും ജനാധിപത്യ രാഷ്ടത്തിന് നാടക്കേടുണ്ടാക്കുന്നതുമാണെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ പറഞ്ഞു.

പൊതുജനത്തിനെ നിരാശയിലും ആശങ്കയിലും തള്ളിയിടുന്നതിലുപരി, പൗരന്‍മാര്‍ക്കും പൗരാവകാശത്തിനും നേരെ കടന്നുകയറ്റവും അക്രമവും നടത്തുന്ന കുറ്റവാളികള്‍ക്ക് മൗനസമ്മതം നല്‍കുന്നതു കൂടിയാണ് ഇത്തരം നിസ്സംഗതയെന്നും സംഘടന അഭിപ്രായപ്പെട്ടു.

വയനാടിന്റെ എംപി എന്നതിനേക്കാള്‍ കോടിക്കണക്കിന് ജനങ്ങള്‍ പ്രതിക്ഷയര്‍പ്പിക്കുന്ന, ഇന്ത്യയിലെത്തന്നെ ഒന്നാംനിര നേതാക്കളിലൊരാളാണ് രാഹുല്‍ ഗാന്ധിയെന്നും കേവലമൊരു ട്വീറ്റിലോ പ്രസ്താവനയിലോ ഒതുക്കാതെ, ത്രിപുര വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ആവശ്യപ്പെട്ടു.

Tags:    

Similar News