ഗുഡ്ഗാവില്‍ ജയ് ശ്രീറാം ആക്രോശത്തോടെ ഹിന്ദുത്വര്‍ വീണ്ടും ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തി; 30 പേര്‍ കസ്റ്റഡിയില്‍

Update: 2021-10-29 10:06 GMT

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ ഹിന്ദുത്വര്‍ സമാധാനപൂര്‍ണമായി നടന്ന ജുമുഅ നമസ്‌കാരം വീണ്ടും തടസ്സപ്പെടുത്തി. വിവിധ ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങളാണ് നമസ്‌കാരത്തിനെതിരേ പ്രതിഷേധിക്കാനെത്തിയിരുന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അധികാരികള്‍ ഉറക്കമുണര്‍ന്ന് നടപടിയെടുക്കുകയെന്ന് എഴുതിയ പ്ലക്കാര്‍ഡുകളും അക്രമികള്‍ കയ്യിലെടുത്തിരുന്നു. പ്രദേശത്തുനിന്ന് 30ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ആഴ്ചകളിലും സമാനമായ സംഭവം ഉണ്ടായതിനാല്‍ പോലിസിന് പെട്ടെന്ന് പ്രതികരിക്കാനായി. സെക്ടര്‍ 12-എയില്‍ നിരവധി പോലിസുകാരെ അണിനിരത്തിയിരുന്നു.

നമസ്‌കാരം തടയാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയെന്നും സ്ഥിതിഗതികള്‍ ശാന്തമായിട്ടുണ്ടെന്നും ഗുഡ്ഗാവ് എസ്ഡിഎം അനിത ചൗധരി പറഞ്ഞു. നേരത്തെ തീരുമാനിച്ച 37 ഇടങ്ങളിലാണ് വിശ്വാസികള്‍ നമസ്‌കരിക്കുന്നത്.

നമസ്‌കാരം തടയണമെന്നാവശ്യപ്പെട്ട് ആക്രമിക്കാന്‍ വരുന്നവരുടെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. അക്രമികളിലൊരാള്‍ പോലും മാസ്‌കുകള്‍ ധരിച്ചിരുന്നില്ല.

പോലിസ് എത്തി അക്രമികളെ പിരിച്ചുവിടുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു. പ്രദേശത്ത് പോലിസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയാണ് ഹിന്ദുത്വര്‍ നമസ്‌കാരം തടയുന്നത്. മുസ് ലിംകള്‍ സ്വകാര്യ സ്ഥലങ്ങളില്‍ നിസ്‌കരിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച സ്വകാര്യ സ്ഥലങ്ങളില്‍ നമസ്‌കരിച്ചവര്‍ക്കെതിരേയും ഹിന്ദുത്വര്‍ ആക്രമണം നടത്തിയിരുന്നു. ബിജെപി പ്രാദേശിക നേതാവും അഭിഭാഷകനുമായ കുല്‍ഭൂഷണ്‍ ഭരദ്വാജ് ആണ് കഴിഞ്ഞ ആഴ്ച ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

 സാമൂഹികവിരുദ്ധരും റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളും നമസ്‌കാരം  കരുവാക്കുന്നുവെന്നാണ് സെക്ടര്‍ 47ലെ താമസക്കാരുടെ പരാതി. നമസ്‌കരിക്കുന്നതിനുവേണ്ടി പൊതുസ്ഥലം നല്‍കരുതെന്നും ആവശ്യപ്പെടുന്നു.

2018ല്‍ നമസ്‌കാരത്തെച്ചൊല്ലി ഹിന്ദുത്വര്‍ പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്നാണ്  പ്രത്യേക സ്ഥലം നീക്കിവയ്ക്കാന്‍ തീരുമാനിച്ചത്.