'ഹിന്ദി സംസാരിക്കുന്നവര്‍ കോയമ്പത്തൂരില്‍ പാനിപൂരി വില്‍ക്കുന്നു'; പരിഹാസവുമായി തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി

Update: 2022-05-13 15:29 GMT

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നേതൃത്വങ്ങളുടെ ഹിന്ദി പ്രീണന നയങ്ങള്‍ക്കെതിരേ തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി. ഇംഗ്ലീഷാണ് ഹിന്ദിയേക്കാള്‍ ഗുണം ചെയ്യുകയെന്നും ഹിന്ദി പഠിച്ചവര്‍ കോയമ്പത്തൂരില്‍ പാനിപൂരി വില്‍ക്കുകയാണെന്നും മന്ത്രി കെ. പൊന്‍മുടി പരിഹസിച്ചു. കോയമ്പത്തൂരില്‍ ഭാരതിയാര്‍ സര്‍വകലാശാല ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

'ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന് ആരോ പറഞ്ഞു. നിങ്ങള്‍ക്ക് ജോലി കിട്ടുന്നുണ്ടോ? പോയി നോക്ക് നമ്മുടെ കോയമ്പത്തൂരില്‍, അവര്‍ പാനി പൂരി വില്‍ക്കുന്നു, അവര്‍ പാനി പൂരി കടകള്‍ നടത്തുന്നു'- മന്ത്രി പറഞ്ഞു.

'ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷയാണ്. തമിഴ്‌നാട്ടില്‍ നമുക്ക് നമ്മുടെ സ്വന്തം സംവിധാനം വേണം. തമിഴ്‌നാട്ടില്‍ തമിഴ് ഒരു പ്രാദേശിക ഭാഷയും ഇംഗ്ലീഷ് നമുക്ക് അന്താരാഷ്ട്ര ഭാഷയുമാണ്. നാനാത്വത്തില്‍ ഏകത്വം കാരണം സംസ്‌കാരങ്ങളും ഭാഷകളുമുണ്ട്. തമിഴ്‌നാട്ടില്‍ നാം നമ്മുടെ സ്വന്തം വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരണം. പുതിയ വിദ്യാഭ്യാസ നയത്തില്‍ ചില പുതിയ നല്ല നയങ്ങളും ഞങ്ങള്‍ പിന്തുടരുന്നു. അത് പിന്തുടരാന്‍ ഞങ്ങള്‍ തയ്യാറാണ്''- മന്ത്രി പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഭരണകക്ഷിയായ ഡിഎംകെയുടെ നിലപാട് ആവര്‍ത്തിച്ച മന്ത്രി, സംസ്ഥാന സര്‍ക്കാര്‍ നയമായി ദ്വിഭാഷാ ഫോര്‍മുല തുടരുമെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും പറഞ്ഞു.

Tags: