ഹിന്ദി ബെല്‍റ്റിനെ അപമാനിച്ചു; തൃണമൂല്‍ നേതാവ് ദിനേഷ് ബജാജ് പാര്‍ട്ടി വിട്ടു

Update: 2021-03-06 11:29 GMT

കൊല്‍ക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ഹിന്ദി സംസാരിക്കുന്നവരെ അപമാനിക്കുന്നുവെന്നും അവരെ ബംഗാളിനു പുറത്തുനിന്നുള്ളവരെന്ന് ആക്ഷേപിക്കുന്നുവെന്നുമാരോപിച്ച് തൃണമൂല്‍ നേതാവ് ദിനേഷ് ബജാജ് പാര്‍ട്ടി വിട്ടു.

താന്‍ ബിജെപിയില്‍ ചേരുകയില്ലെന്നും തൃണമൂലിന്റെ പ്രചാരണം മടുപ്പുളവാക്കുന്നുവെന്നും ദിനേശ് ബജാബ് ആരോപിച്ചു. അതേസമയം ബജാജ് പാര്‍ട്ടിയില്‍ ചേരുമോയെന്ന കാര്യം ബിജെപി സ്ഥിരീകരിച്ചിട്ടില്ല.

തൃണമൂലിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ബജാജിന്റെ പ്രതികരണം. തനിക്ക് സീറ്റ് ലഭിക്കുമോയെന്നതല്ല പ്രശ്‌നമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തൃണമൂലുമായി യോജിച്ചുപോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയും ഹിന്ദുത്വരാഷ്ട്രീയവും ബംഗാളിന് അന്യമാണെന്നും ബംഗാളില്‍ നിന്ന് പുറത്തുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നുമുള്ളത് മമതയുടെ ദീര്‍ഘകാലമായുള്ള വാദമാണ്. നിരവധി അവസരങ്ങളില്‍ മമത അത് ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. ബിജെപി നേരിടുന്ന വലിയൊരു പ്രതിസന്ധിയുമാണ് അത്. ബംഗാളി ദേശീയതയോട് വലിയ കൂറു പുലര്‍ത്തുന്ന വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താന്‍ ഇടയുള്ള ഒരു വാദഗതിയായി ബിജെപി നേതാക്കളും അത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായി മമതയുടെ തിരഞ്ഞെടുപ്പ് എതിരാളിയായ സുവേന്ദര്‍ അധികാരി മമത മിഡ്‌നാപ്പൂരുകാരിയല്ലെന്ന പ്രചാരണമവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags: