ഹിജാബ് നിരോധനം;കര്‍ണാടകയില്‍ ഫെബ്രുവരി 16 വരെ കോളജുകള്‍ തുറക്കില്ല

ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Update: 2022-02-12 03:50 GMT

ബംഗളൂരു:ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ വിവിധ കോളജുകളില്‍ സംഘര്‍ഷം വ്യാപിച്ചതിനു പിന്നാലെ അടച്ചിട്ട കോളജുകളും 11, 12 ക്ലാസുകളും അടുത്ത ബുധനാഴ്ച വരെ തുറക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ 10 വരെയുള്ള ക്ലാസുകളിലെ അധ്യയനം പുനരാരംഭിക്കും.ഹരജികളില്‍ ഹൈക്കോടതി വാദം തുടരുന്നതിനാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കര്‍ണാടകയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും കഴിഞ്ഞ എട്ടാം തീയതിയാണ് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍, പോലിസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ പഞ്ചായത്ത് സിഇഒമാര്‍ എന്നിവരുമായി വിഡിയോ കോണ്‍ഫറന്‍സിങ് വഴി മന്ത്രിമാരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാനും ക്ലാസുകളില്‍ കാവി ഷാള്‍, സ്‌കാര്‍ഫ്, ഹിജാബ്, മതപതാക എന്നിവ ധരിക്കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.

ക്ലാസുകളില്‍ എന്തുവിലകൊടുത്തും ക്രമസമാധാനം പാലിക്കണമെന്നും പുറത്തുനിന്നുള്ള പ്രകോപനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു.അതേസമയം, ഹിജാബുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന ഉഡുപ്പിയില്‍ സുരക്ഷാ സേന ഫഌഗ് മാര്‍ച്ച് നടത്തി.

Tags:    

Similar News