ഹൈസ്പീഡ് റെയില്‍പാതക്കാകരുത് ഗതാഗത വികസനത്തിലെ മുന്‍ഗണന; നിലവിലുള്ള റെയില്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത വികസനത്തില്‍ ഒട്ടും മുന്‍ഗണനയില്ലാത്തതും നിലവില്‍ കേരളം നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുള്ളതുമായ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പദ്ധതി പുനഃപ്പരിശോധിക്കണമെന്നും ഇപ്പോഴുള്ള ലൈനിന്റെ ഇരട്ടിപ്പിക്കലിനും അതിനു പൂരകമായൊരു റെയില്‍വേ ലൈനിനും ഇലക്ട്രോണിക് സിഗ്‌നലിംഗിനും വേണ്ടി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കേരള സര്‍ക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിച്ചു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേവലം 4 മണിക്കൂര്‍ സമയം കൊണ്ട് എത്തുകയെന്നതാണ് 63,941 കോടി രൂപ മുടക്കി സില്‍വര്‍ ലൈന്‍ നിര്‍മ്മിക്കുന്നതിന്റെ ലക്ഷ്യമായി കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങളിലുള്ളത്. ഹൈസ്പീഡ് റെയില്‍ പാതയുടെ സാധ്യതയോ അഭികാമ്യമോ അല്ല കേരളത്തിന്റെ സമഗ്ര ഗതാഗത വികസനമാണ് ഇപ്പോള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത്. നിലവിലുള്ള റെയില്‍ പാതയുടെ 115% വരെയാണ് ട്രെയിന്‍ ട്രാഫിക്ക് എന്ന് കെ.ആര്‍.ഡി.സി.എല്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടിന്റെ പറയുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന ട്രെയിന്‍ ട്രാഫിക്ക് മാനേജ് ചെയ്യുന്നതിന് അനിവാര്യം എന്നതിനാലാണ് നിലവിലുള്ള ബ്രോഡ്‌ഗേജ് റെയില്‍ പാതയ്ക്ക് പൂരകമായൊരു പാത വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നിട്ടുള്ളത്. എന്നാല്‍ നിലവിലുള്ളതില്‍ നിന്നും വ്യത്യസ്തമായി സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയാണ് ഹൈസ്പീഡ് റെയില്‍ നിര്‍മ്മിക്കുന്നത്. ഇത് കേരളത്തിനു പുറത്തുനിന്നുള്ള യാത്രാ, ചരക്കു വണ്ടികള്‍ക്ക് പുതിയ ലൈന്‍ അപ്രാപ്യമാക്കുകയും അതിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കുകയുമാണ് ചെയ്യുക. കോടികള്‍ ചെലവഴിക്കുമ്പോഴും നാടിന് കൂടുതല്‍ ഉപയോഗപ്പെടുക എന്നതിനേക്കാള്‍ കേരളത്തില്‍ നിലവിലില്ലാത്ത സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതാണ് ആധുനിക വികസനമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായേ ഇതിനെ കാണാനാവൂവെന്നും പരിഷത്ത് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആളുകള്‍ക്ക് ഗുണം ചെയ്യുന്നതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറഞ്ഞതുമായ പദ്ധതികള്‍ക്ക് ആയിരിക്കണം മുന്‍ഗണന. കേരളത്തിനു മൊത്തം ഗുണം ലഭിക്കുന്ന നിലവിലുള്ള ബ്രോഡ്‌ഗേജ് റെയില്‍വേ ലൈനിന്റെ ഇരട്ടിപ്പിക്കലും ഇലക്ട്രോണിക് സിഗ്‌നലിംഗും പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ ഒട്ടും തന്നെ പ്രാധാന്യം നല്‍കുന്നില്ല. ഇതു പൂര്‍ത്തിയാക്കി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടവിട്ടുള്ള പാസഞ്ചര്‍ ട്രെയിന്‍ / മെമു സര്‍വീസ് സംവിധാനങ്ങള്‍ നടപ്പാക്കിയാല്‍ കേരളത്തിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ ഒട്ടേറെ പരിഹരിക്കാനാവും.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അടങ്കല്‍ തുകയില്‍ 52% വായ്പയായും ബാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കാനുമാണ് നിര്‍ദ്ദേശം. ഈ പദ്ധതി കേരളത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് ആശങ്കയുണ്ട്.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയും തിരൂരിനു വടക്കോട്ട് വളവു നിവര്‍ത്തുന്ന സ്ഥലങ്ങളിലും നിലവിലുള്ള റെയില്‍ പാതയോട് ചേര്‍ന്നല്ല ഇതു കടന്നു പോകുന്നത്. ഈ ദൂരത്തില്‍ പാതയ്ക്ക് വേണ്ടി 15 മുതല്‍ 25 മീറ്റര്‍ വരെ വീതിയില്‍ ജനവാസം കുറഞ്ഞ പ്രദേശം കണ്ടെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് നെല്‍പ്പാടങ്ങളുടേയും തണ്ണീര്‍ത്തടങ്ങളുടേയും ഇടനാടന്‍ കുന്നുകളുടേയും വലിയതോതിലുള്ള നാശത്തിനു കാരണമാകും.
കേരളജനതയെ മൊത്തത്തില്‍ ബാധിക്കുന്ന ഈ പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ടും പാരിസ്ഥിതികാഘാത വിലയിരുത്തലും പരസ്യപ്പെടുത്തി സുതാര്യവും ജനാധിപത്യപരവുമായ പൊതു ചര്‍ച്ചക്ക് തയ്യാറാകുയയാണ്‌വേണ്ടതെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഏ. പി. മുരളീധരനും ജനറല്‍ സെക്രട്ടറി കെ രാധനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

