ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്നത് പരിശോധിക്കാന്‍ ഉന്നതതല സമിതി

Update: 2022-03-11 09:05 GMT

തിരുവനന്തപുരം; നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമിയുടെ ന്യായ വില ഉയര്‍ത്തുന്നു. അതിനെക്കുറിച്ച് നിര്‍ദേശം നല്‍കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാനും പദ്ധതിയുണ്ട്. വിപണി മൂല്യവും ന്യായവിലയും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് ന്യായവില ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നുമാണ് വിശദീകരണം. ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച് ബജറ്റിലാണ് ധനമന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. 

ഭൂമിയുടെ ന്യായവില സംസ്ഥാനത്തെ പല പ്രദേശങ്ങളിലും നിലവിലുള്ള വിപണി മുല്യവുമായി പൊരുത്തപ്പെടുന്നില്ല. ദേശീയ പാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബൃഹത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ട്. ഇതിന്റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണി മുല്യം പലമടങ്ങ് വര്‍ധിച്ചു. അത് പരിഹരിക്കുന്നതിനും ന്യായവില, വിപണി വിലയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ധനമന്ത്രി പറഞ്ഞു. ഇതേ കുറിച്ച് പഠിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് ഉന്നതതല സമിതിക്ക് രൂപം നല്‍കുന്നത്.

എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധനയാണ് ലക്ഷ്യമിടുന്നത്. ഇതുവഴി 200 കോടിയോളം അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags: