ആവശ്യക്കാരുടെ തള്ളിക്കയറ്റം; ബജാജ് ചേതകിന്റെ ബുക്കിങ് അവസാനിപ്പിച്ചു

Update: 2021-04-20 10:37 GMT
കോഴിക്കോട്: ലാംബ്രട്ടയും വിജയ് സൂപ്പറും വാണിരുന്ന ഇന്ത്യന്‍ സ്‌കൂട്ടര്‍ ലോകത്തേക്ക് നവാഗതനായി ബജാജ് സ്‌കൂട്ടറുകള്‍ കടന്നുവന്നപ്പോള്‍ ആവശ്യക്കാര്‍ ഇടിച്ചുകയറ്ററിയ ഒരു കാലമുണ്ടായിരുന്നു. മുഴുവന്‍ പണവും അടച്ചാല്‍ പോലും സ്‌കൂട്ടര്‍ ലഭിക്കുന്നതിന് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു അന്ന്. അത്ര ജനപ്രിയമായിരുന്നു ബജാജ് സ്‌കൂട്ടര്‍. ഒരു കുടുംബത്തിന് പോകാവുന്ന കുഞ്ഞുവാഹനമായ സ്‌കൂട്ടര്‍ അക്കാലത്തെ മധ്യവര്‍ഗ്ഗ കുടുംബങ്ങളുടെ വലിയ സ്വപനങ്ങളിലൊന്നായിരുന്നു.


ഹോണ്ട ആക്ടീവയും മറ്റു ഗിയര്‍ലെസ് സ്‌കൂട്ടറുകളും വന്നതോടെ പിടിച്ചുനില്‍ക്കാനാവാതെ രംഗം വിട്ട ബജാജ് സ്‌കൂട്ടര്‍ ഇപ്പോഴിതാ വന്‍ തിരിച്ചുവരവിലാണ്. എതിരാളികള്‍ക്ക് സ്വപ്‌നം കാണാന്‍പോലുമാവാത്ത വിധത്തിലാണ് ബജാജിന്റെ മടങ്ങിവരവ്. കമ്പനി പുറത്തിറക്കുന്ന ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിങ് രണ്ടു ദിവസം കൊണ്ടുതന്നെ അവസാനിപ്പിക്കേണ്ടിവന്നു. കമ്പനി ലക്ഷ്യമിട്ട യൂണിറ്റുകളുടെ ബുക്കിംഗ് കവിഞ്ഞതിനെ തുടര്‍ന്നാണിത്. എന്നാല്‍, എത്ര യൂണിറ്റുകളുടെ ഓര്‍ഡര്‍ ലഭിച്ചുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ബംഗളൂരു, പൂനെ എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ആദ്യം പുത്തന്‍ ചേതക്കിന്റെ ഷോറൂമുകള്‍. പിന്നീട് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും സാന്നിദ്ധ്യം അറിയിച്ചു. 2022 ഓടെ കൂടുതല്‍ നഗരങ്ങളിലേക്ക് എത്തും. വിതരണശൃംഖല പരിശോധിച്ച ശേഷം അടുത്ത ബുക്കിംഗ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബജാജ് വ്യക്തമാക്കിയിട്ടുണ്ട്.


അര്‍ബന്‍, പ്രീമിയം എന്നീ വേരിയന്റുകളാണ് ചേതക്കിനുള്ളത്. അര്‍ബന് 1.42 ലക്ഷം രൂപയും പ്രീമിയത്തിന് 1.44 ലക്ഷം രൂപയുമാണ് വില. ഇന്‍ഡിഗോ മെറ്റാലിക്, ബ്രൂക്ക്‌ലിന്‍ ബ്‌ളാക്ക്, വെല്യൂറ്റോ റൂസോ റെഡ്, ഹാസല്‍നട്ട് നിറഭേദങ്ങളാണ് പ്രീമിയത്തിനുള്ളത്. സിട്രസ് റഷ് ഗ്രീന്‍, സൈബര്‍ വൈറ്റ് നിറങ്ങളില്‍ അര്‍ബെയ്ന്‍ ലഭിക്കും. പഴയഭംഗി നിലനിറുത്തിക്കൊണ്ടുള്ളതും ആധുനിക ചേരുവകള്‍ ചേര്‍ത്തതുമായ രൂപഭംഗിയാണ് പുത്തന്‍ ചേതക്കിനുള്ളത്.


ബാറ്ററി 5 മണിക്കൂറിനുള്ളില്‍ ഫുള്‍ ചാര്‍ജ് ചെയ്യാം. ക്വിക്ക് ചാര്‍ജ് സൗകര്യവുമുണ്ട്. ഇതുവഴി 60 മിനുട്ടിനകം 25 ശതമാനം ചാര്‍ജ് ചെയ്യാം. 95 കിലോമീറ്റര്‍ വരെ ഫുള്‍ചാര്‍ജില്‍ യാത്ര ചെയ്യാം. ടോപ് സ്പീഡ് 70 കിലോമീറ്റര്‍. ഏഥറിന്റെ 450 എക്‌സ്, ടി.വി.എസിന്റെ ഐക്യൂബ് ഇലക്ട്രിക് എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികള്‍.




Tags:    

Similar News