താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം തടഞ്ഞ് ഹൈക്കോടതി

കോടതി വിലക്ക് മറികടന്നാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയതെന്നായിരുന്നു ഹരജിക്കാരുടെ വാദം

Update: 2026-02-20 11:51 GMT

കൊച്ചി: സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. താല്‍ക്കാലിക നിയമനം ലഭിച്ചവരെ സെപ്റ്റംബര്‍ 2025ന് ശേഷം സ്ഥിരപ്പെടുത്താന്‍ പാടില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് നിയാസ് ഉത്തരവിട്ടു. ജനുവരി മൂന്നിനായിരുന്നു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കിയത്. ഈ ഉത്തരവാണ് ഹൈക്കോടതി തടഞ്ഞത്. കോടതിവിലക്ക് മറികടന്നാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയതെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഹരജിക്കാരുടെ ഈ വാദവും കോടതി ശരിവെച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിനുമുമ്പ് 2021ല്‍ നടത്തിയ താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തല്‍ ചോദ്യംചെയ്ത് സമര്‍പ്പിച്ച് റിട്ട് ഹരജിയില്‍, സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തസ്തികകളില്‍ നിയമിച്ച താല്‍ക്കാലികക്കാരെ മാത്രം സ്ഥിരപ്പെടുത്തുവാനും മേലില്‍ ആരേയും സ്ഥിരപ്പെടുത്താന്‍ പാടില്ലെന്നും ഉത്തരവിട്ടിരുന്നു. പ്രസ്തുത ഉത്തരവ് നിലനില്‍ക്കേ വീണ്ടും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുവാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി രണ്ടാഴ്ച മുന്‍പ് ആവശ്യപ്പെട്ടിരുന്നു. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. നവനീത് കൃഷ്ണന്‍ ഹാജരായി.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്‌കൂളുകളിലും ഓണറേറിയം/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചവരെയാണ് സ്ഥിരപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തിരുമാനിച്ചിരുന്നത്. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവില്‍ പത്തോ അതിലധികമോ വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരുന്നവരേയുമാണ് സ്ഥിരപ്പെടുത്തുക. ലൈബ്രേറിയന്‍, നഴ്സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

Tags: