'ഇവിടെ ശരീഅത്ത് നിയമമല്ല, ഇന്ത്യന്‍ ഭരണഘടനയാണെന്ന് മനസിലാക്കണ' മെന്ന് കെ സുരേന്ദ്രന്‍

'എല്ലാം അല്ലാഹു തീരുമാനിക്കും എന്നുപറഞ്ഞാല്‍ അതങ്ങ് പള്ളി പോയി പറഞ്ഞാല്‍ മതി' -കെടി ജലീലിന്റെ ജഗദീശ്വരന്‍ പരാമര്‍ശത്തിനെതിരേ വര്‍ഗ്ഗീയ വിഷം ചീറ്റി കെ സുരേന്ദ്രന്‍

Update: 2021-04-21 23:48 GMT

തിരുവനന്തപുരം: 'ഇവിടെ ശരീഅത്ത് നിയമമല്ല, ഇന്ത്യന്‍ ഭരണഘടനയാണെന്ന് മനസിലാക്കണ' മെന്ന് കെ സുരേന്ദ്രന്‍. കെടി ജലീലിന്റെ ജഗദീശ്വരനായ പരമേശ്വരന്‍ പരാമര്‍ശത്തിനെതിരേയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വര്‍ഗ്ഗീയ വിഷം ചീറ്റിയത്. ബന്ധുനിയമന വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി വന്നപ്പോള്‍ എല്ലാം ഈശ്വരന്‍ തീരുമാനിക്കുമെന്നാണ് കെ ടി

ജലീല്‍ പറയുന്നത്. 'ഇതെന്താ വെള്ളരിക്കാപട്ടണമാണോ, ഇവിടെ ശരീഅത്ത് നിയമമല്ല, ഇന്ത്യന്‍ ഭരണഘടനയാണ് ബാധകമെന്ന് മനസിലാക്കണം. ഈ രാജ്യത്ത് ജനാധിപത്യമാണ്, നീതിന്യായ സംവിധാനമുണ്ട്. അപ്പോഴാണ് എല്ലാം അല്ലാഹു തീരുമാനിക്കുമെന്ന് പറഞ്ഞാല്‍ അതങ്ങ് പള്ളി പോയി പറഞ്ഞാല്‍ മതി. അഴിമതിയും സ്വജനപക്ഷപാതവും ബന്ധു നിയമനവും നടത്തിയിട്ട് ഇത് എന്തു ന്യായമാണ് പറയുന്നത്. കഴിഞ്ഞ രണ്ടര കൊല്ലം ഈ വിഴുപ്പു ഭാണ്ഡം ചുമന്നതിന്റെ പാപഭാരത്തില്‍ നിന്ന് പിണറായി വിജയന് ഒഴിഞ്ഞ് മാറാനാവില്ല. മുഖ്യമന്ത്രിയുടെ വലം കൈയ്യാണ് ജലീല്‍. അതു കൊണ്ടാണ് ഹൈക്കോടതി പറഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത്. അപ്പോഴാണ് ഈശ്വരന്‍ തീരുമാനിക്കുമെന്ന് പറയുന്നത്. ഈശ്വരന് അതാണല്ലോ പണി'യെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ 'ജലീലൊന്നും ചോദിക്കാനില്ലേ' എന്നു മാധ്യമപ്രവര്‍ത്തകരോട് അങ്ങോട്ട് ചോദിച്ചാണ് സുരേന്ദ്രന്‍ ഈ വിഷയം പരാമര്‍ശിച്ചത്.

ഡോ. കെടി ജലീലിന്റെ ഫേസ് ബുക് പോസ്റ്റ്.

ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്ടപ്പെടുത്താത്ത തീര്‍ത്തും നിരുപദ്രവകരമായ ഒരു പ്രശ്‌നം രാഷ്ട്രീയ ശത്രുക്കള്‍ ഇത്രമേല്‍ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുന്‍കരുതല്‍ എടുക്കാത്തതില്‍ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല. മനുഷ്യന്റെ അകമറിയാന്‍ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരന്‍ എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നല്‍കുന്ന കരുത്ത് ചെറുതല്ലെന്നായിരുന്നു ജലീല്‍ ഫേസ് ബുകില്‍ കുറിച്ചത്.

Tags:    

Similar News