ഹെലികോപ്റ്റര്‍ അപകടം; അന്വേഷണ റിപോര്‍ട്ട് അടുത്ത ആഴ്ച

Update: 2022-01-02 03:14 GMT

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കൂനൂരില്‍ ഡിസംബര്‍ എട്ടിന് ഹെലികോപ്റ്റര്‍ തകര്‍ന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അടക്കം 14 പേര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിന്റെ റിപോര്‍ട്ട് അടുത്ത ആഴ്ച സമര്‍പ്പിച്ചേക്കും. റിപോര്‍ട്ട് ഏകദേശം പൂര്‍ണമായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അടുത്ത ആഴ്ച വ്യോമസേനാ ആസ്ഥാനത്തായിരിക്കും റിപോര്‍ട്ട് സമര്‍പ്പിക്കുക.

എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ് ഉള്‍പ്പെടുന്ന കമ്മിറ്റിയെയാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചാണ് സംഘം അന്വേഷിച്ചത്. പൈലറ്റിനും മറ്റ് അംഗങ്ങള്‍ക്കും സംഭവിക്കുന്ന മാനുഷികമായ പിഴവുകളാണോ അപകടകാരണമെന്നും അന്വേഷണ സംഘം പരിശോധിക്കും.

പ്രദേശത്തെക്കുറിച്ചുള്ള ധാരണക്കുറവു കൊണ്ട് നിരവധി അപകടങ്ങള്‍ ഉണ്ടാവാറുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതും അന്വേഷണത്തിന്റെ ഭാഗമാണ്. കാലാവസ്ഥ അപകടത്തിനു കാരണമായോയെന്നും പരിശോധിക്കും.

വ്യോമസേനാ മേധാവി വി ആര്‍ ചൗധരിക്കാണ് റിപോര്‍ട്ട് സമര്‍പ്പിക്കുക.

Tags:    

Similar News