രാജ്യത്ത് കനത്ത മഴ: മഹാരാഷ്ട്രയിലും തെലങ്കാനയിലും പല പ്രദേശങ്ങളും വെള്ളത്തില്‍മുങ്ങി

Update: 2022-07-10 06:38 GMT

ന്യൂഡല്‍ഹി: മണ്‍സൂണ്‍ കനത്തതോടെ പല സംസ്ഥാനങ്ങളിലും പ്രളയസമാനമായ അന്തരീക്ഷം. മഹാരാഷ്ട്രയില്‍ മഴ തുടരുകയാണ്. 130ഓളം ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. 128 ഗ്രാമങ്ങള്‍ പുറംലോകവുമായി ഒറ്റപ്പെട്ടു.

കര്‍ണാടകയിലും തെലങ്കാനയിലും റെഡ് അലേര്‍ട്ട്പ്രഖ്യാപിച്ചു.

അടുത്ത അഞ്ച് ദിവസത്തേക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും സെന്‍ട്രല്‍ ഇന്ത്യയിലും മഴ കനക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

തെലങ്കാനയിലും ആന്ധ്രയിലെ തീരപ്രദേശങ്ങളിലും ഗുജറാത്തിലും ശനിയാഴ്ച കനത്ത മഴ അനുഭവപ്പെട്ടു. ഉത്തരാഖണ്ഡ്, യുപി, ഒഡീഷ, ഗോവ, മറാത്ത് വാഡ, സെന്‍ട്രല്‍ മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലും  മഴ പെയ്യുന്നുണ്ട്.

പഞ്ചാബ്, ഹരിയാന, യുപിയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്‌തേക്കും.

കഴിഞ്ഞ ഏതാനും ദിവസമായി മഹാരാഷ്ട്രയില്‍ മഴ ശക്തമാണ്. ഗഡ്ചിരോളി മേഖലയിലാണ് 128 ഗ്രാമങ്ങള്‍ പ്രളത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ടത്.

മാറാത്തവാഡ് മേഖലയിലെ ഗഡ്ചിരോളി, ഹിംഗോലി, നന്ദേഡ് ജില്ലകളാണ് കൂടുതല്‍ പ്രളയം ബാധിച്ചത്.

തെലങ്കായില്‍ ജയശങ്കര്‍ ഭൂപേപ്പലി, നിസാമാബാദ്, രാജണ്ണ ശിര്‍ക്കല്ല പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നുണ്ട്. അവിടെ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചു. ജനങ്ങളോട് വീടുകളില്‍ കഴിയാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അഭ്യര്‍ത്ഥിച്ചു.

അസമില്‍ നദികള്‍ അപകടമേഖലക്ക് മുകളില്‍ ഒഴുകുകയാണ്. പുതിയ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 6,27,874 പേര്‍ പ്രളയദുരിതം അനുഭവിക്കുന്നു.

ഹിമാചല്‍പ്രദേശിലെ കുള്ളുവില്‍ ശനിയാഴ്ച വൈകീട്ട് മേഘവിസ്‌ഫോടനം റിപോര്‍ട്ട് ചെയ്തു. അപകടങ്ങളൊന്നുമില്ല.

യുപിയില്‍ ഇടിമിന്നലേറ്റ് 5 പേര്‍ മരിച്ചു. ജമ്മു കശ്മീരില്‍ അപകടനം നടന്ന പ്രദേശങ്ങളില്‍ അത്യാധുനിക യന്ത്രങ്ങളും മണംപിടിക്കുന്ന നായ്ക്കളെയും ദുരന്തനിവാരണത്തിന് ഉപയോഗിച്ചു.