ഗുജറാത്തിലും കനത്ത മഴ; 24 മണിക്കൂറിനുള്ളില്‍ ഏഴ് മരണം

Update: 2022-07-12 03:04 GMT

പോര്‍ബന്ദര്‍: ഗുജാറാത്തിന്റെ പല പ്രദേശങ്ങളിലും മഴ കനത്തു. പ്രളയസമാനമാണ് സ്ഥിതിഗതികളെന്നാണ് റിപോര്‍ട്ട്. ഡാമുകള്‍ കരകവിയാന്‍ തുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തില്‍ മുങ്ങി.

മഴ കനത്തതോടെ കാലാവസ്ഥാവകുപ്പ് ജാഗ്രാതാനിര്‍ദേശം നല്‍കി. അടുത്ത അഞ്ച് ദിവസവും മഴ തുടരും.

24 മണിക്കൂറിനുള്ളില്‍ ഏഴ് പേര്‍ മരിച്ചിട്ടുണ്ട്. മിന്നല്‍, വീടിന്റെ ചുമര് തകര്‍ന്ന്, വെള്ളത്തില്‍ മുങ്ങിയുമൊക്കെയാണ് പലരും മരിച്ചത്. ജൂണ്‍ 1നു ശേഷം 63 പേര്‍ മരിച്ചു- ദുരന്തനിവാരണ മന്ത്രി രാജേന്ദ്ര ത്രിവേദി പറഞ്ഞു.

9,000 പേരെ മാറ്റപ്പാര്‍പ്പിച്ചു. 468 പേരെ രക്ഷപ്പെടുത്തി.

അഹമ്മദാബാദില്‍ 219 എംഎം മഴ ലഭിച്ചു. തെക്കന്‍ ഗുജറാത്തിലെ ഡാങ്, നവസരായി, വല്‍സദ് എന്നീ പ്രദേശങ്ങളെയും പ്രളയം ബാധിച്ചു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഗുജറാത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്തു.