അതിതീവ്രമഴ: സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 13ആയി, നാല് പേരെ കാണാതായി

Update: 2022-08-03 01:10 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴ മൂലമുണ്ടായ കെടുതികളില്‍ ഇതുവരെ 13 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം അറ് പേര്‍ കൂടി മരിച്ചതോടെയാണ് ആകെ മരണം പതിമൂന്നായത്.

കഴിഞ്ഞ ദിവസം തെക്കന്‍ ജില്ലകളില്‍ ദുരിതം വിതച്ച മഴ കഴിഞ്ഞ രാത്രി മുതല്‍ വടക്കന്‍ ജില്ലകളിലും രൂക്ഷമായി. വ്യാപകമായ മഴ വടക്കന്‍ ജില്ലകളില്‍ ഇല്ലായിരുന്നെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ലഭിച്ച കനത്ത മഴ ഉരുള്‍പൊട്ടലിന് കാരണമായിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുള്‍പൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്.

ചാവക്കാട് കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തിയിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് ഇവരുടെ വഞ്ചി തിരയില്‍പെട്ട് മറിഞ്ഞിരുന്നു.

പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ശബരിമലയാത്രികര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ശബരിമല നട തുടക്കുമെങ്കിലും പമ്പാസ്‌നാനത്തിന് അനുമതിയില്ല.

സംസ്ഥാനത്ത് പല ജില്ലകളിലും ദുരിതാശ്വാസക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തൃശൂരാണ് കൂടുതല്‍ പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുള്ളത്. ഇന്നലെ രാത്രി വരെ 657 പേരെ മാറ്റിയിട്ടുണ്ട്. കോട്ടയത്ത് 21 ക്യാംപുകളിലായി 447 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.

മല്‍സ്യത്തൊഴിലാളികളോട് കടലില്‍പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതിനുപുറമെ മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശിച്ചു.

അടുത്ത 3 ദിവസം അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് പ്രകാരം, പമ്പ(മാടമണ്‍), നെയ്യാര്‍(അരുവിപ്പുറം), മണിമല(പുലകയര്‍), മണിമല(കല്ലൂപ്പാറ) കരമന(വെള്ളകടവ് )എന്നി നദികളില്‍ ജലനിരപ്പ് അപകട നിരപ്പ് കടന്നിട്ടുണ്ട്. അച്ചന്‍കോവില്‍(തുമ്പമണ്‍), കാളിയാര്‍(കലമ്പുര്‍), തൊടുപുഴ(മണക്കാട്), മീനച്ചില്‍(കിടങ്ങൂര്‍) എന്നീ നദികളിലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങള്‍ ഇടുക്കി, കോഴിക്കോട് വയനാട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്‌ന്റെ രണ്ട് യൂനിറ്റ് കണ്ണൂര്‍ പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട്.

മഴയോടൊപ്പം ശക്തമായ കാറ്റിനുള്ള സാദ്ധ്യതയുള്ളതിനാല്‍ അപകടാവസ്ഥയിലുള്ള പോസ്റ്റുകള്‍, മരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ സുരക്ഷിതമാക്കി അപടമൊഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലയോര മേഖലയിലേക്കും ജലാശയങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരത്തിന കര്‍ശന നിയന്ത്രണമുണ്ട്. അപകട സാധ്യതയുള്ള മലയോര മേഖലയിലെ രാത്രി ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.