തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; രണ്ട് മരണം, വ്യാപകനാശനഷ്ടങ്ങള്‍

Update: 2022-08-01 01:17 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ വ്യാപകമായ മഴ തുടരുന്നു. പലയിടങ്ങളിലും  വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടു. നദികള്‍ കരകവിഞ്ഞിട്ടുണ്ട്. നീരോഴുക്ക് ശക്തമായതോടെ ഡാമുകളും തുറന്നു.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. പത്തനംതിട്ടയില്‍ പലകക്കാവില്‍ കൊല്ലമുള സ്വദേശി പൊക്കണാമറ്റത്തില്‍ അദൈ്വതാണ്(22) മരിച്ചവരില്‍ ഒരാള്‍. ഒഴുക്കില്‍പ്പെട്ടതായിരുന്നു.

കൊല്ലം പുനലൂര്‍ അച്ചന്‍കോവില്‍ കുംഭാവുരുട്ടിയില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് മധുര സ്വദേശി കുമരനാണ്(50) മരിച്ചവരില്‍ രണ്ടാമന്‍.

ഈറോഡ് സ്വദേശി കിഷോറിനെ(27) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊടുന്നനെ വെളളം കൂടിയതുകൊണ്ടുണ്ടായ അപകടമാണ്. കിഷോര്‍ അടക്കം രണ്ട് പേര്‍ക്കാണ് പരിക്കുള്ളത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവര്‍ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂലമറ്റത്ത് ഉരുള്‍പൊട്ടിയിട്ടുണ്ട്. ആളപായമില്ല. മൂലമറ്റത്ത് രണ്ട് പാലങ്ങളില്‍ വെള്ളംപൊങ്ങി. മഴ കനത്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. തിങ്കളാഴ്ച സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.