മഴ മുന്നറിയിപ്പ്; ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Update: 2025-09-09 10:58 GMT

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരിയാണെന്നും മനുഷ്യജീവനോടൊപ്പം മൃഗങ്ങള്‍ക്കും വൈദ്യുതആശയവിനിമയ സംവിധാനങ്ങള്‍ക്കും വലിയ നാശനഷ്ടം ഉണ്ടാക്കാമെന്നുമാണ് മുന്നറിയിപ്പ്. ഇതിനാല്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

തുറസായ സ്ഥലങ്ങളില്‍ നിന്നോ മരച്ചുവട്ടിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്ക്ക് സമീപം നില്‍ക്കാതിരിക്കുകയും വേണം.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളോട് സാമിപ്യം ഒഴിവാക്കുകയും ചെയ്യുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കാനോ പൈപ്പ് വഴിയുള്ള വെള്ളം ശേഖരിക്കാനോ ശ്രമിക്കരുത്.

മല്‍സ്യബന്ധനം, ബോട്ടിങ്, ജലാശയങ്ങളില്‍ കുളിക്കല്‍, ചൂണ്ടയിടല്‍, വലയെറിയല്‍ എന്നിവ ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കണം.

കുട്ടികള്‍ ഉള്‍പ്പെടെ ടെറസുകളിലും തുറസായ സ്ഥലങ്ങളിലും കളിക്കുന്നത് ഒഴിവാക്കണം.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തുടരുക; കൈകാലുകള്‍ പുറത്തേക്ക് നീട്ടരുത്.

വളര്‍ത്തുമൃഗങ്ങളെ തുറസായ ഇടങ്ങളില്‍ കെട്ടിവെക്കാതെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുക.

ഇടിമിന്നലേറ്റാല്‍ ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കുകയും വൈദ്യസഹായം തേടുകയും വേണം.

കാലാവസ്ഥാ വകുപ്പ് പൊതു ജനങ്ങളെ പരമാവധി ജാഗ്രത പാലിക്കാനും സുരക്ഷിതമായ ഇടങ്ങളില്‍ തന്നെ കഴിയാനും നിര്‍ദേശിച്ചു.



Tags: