കനത്ത മഴയും നീരൊഴുക്കും; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 16 ആയി

Update: 2021-10-19 09:13 GMT

ന്യൂഡല്‍ഹി: മൂന്നു ദിവസമായ കനത്ത മഴ തുടരുന്ന ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. മഴയില്‍ സംസ്ഥാനത്തെ പല റോഡുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. നദികള്‍ നിറഞ്ഞൊഴുകുകയാണ്. പലയിടങ്ങളിലും പ്രദേശവാസികളും ടൂറിസ്റ്റുകളും കുടുങ്ങിക്കിടക്കുന്നു. ചിലര്‍ അപകടകരമായ പ്രദേശങ്ങളിലാണ് ഒറ്റപ്പെട്ടിരിക്കുന്നത്. 

നേപ്പാൡ നിന്നുളള കുടിയേറ്റത്തൊഴിലാളികളടക്കം പതിനാറ് പേര്‍ മരിച്ചു. മൂന്ന് നേപ്പാള്‍ തൊഴിലാളികളാണ് മരിച്ചത്. പുരി ജില്ലയിലെ അവരുടെ താമസ്ഥലത്ത് മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. എല്ലാവരും ജീവനോടെ മണ്ണിനടയില്‍പ്പെടുകയായിരുന്നെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വിജയ് കുമാര്‍ ജോഗ്ദാണ്ഡെ പറഞ്ഞു.

പ്രളയത്തില്‍ വീട് തകര്‍ന്ന് വീണാണ് ചമ്പാവത്ത് ജില്ലയില്‍ രണ്ട് പേര്‍ മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന ഒരു പാലവും ഈ പ്രദേശത്ത് ഒഴുകിപ്പോയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഇന്ന് രാവിലെ ഫോണിലൂടെ സ്ഥിതിഗതികള്‍ വിലയിരുത്തി.

അടുത്ത ദിവസങ്ങളില്‍ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത് പൊതുവെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത.

Tags: