ഉഷ്ണതരംഗം: കാനഡയിലും അമേരിക്കയിലും മരിച്ചത് നൂറ് കണക്കിനു പേര്‍; മരിച്ചവരില്‍ ഭൂരിഭാഗവും ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍
സാലെം: അമേരിക്കയിലും കാനഡയിലും അനുഭവപ്പെടുന്ന അതിശക്തമായ ഉഷ്ണതരംഗത്തില്‍ നൂറു കണക്കിനു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപോര്‍ട്ട്. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവിടുന്നുണ്ട്. പല രാജ്യങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.
പലയിടങ്ങളിലും മരിച്ചവര്‍ ഭവനരഹിതരോ ഒറ്റക്ക് താമസിക്കുന്നവരോ ആണ്. ഫാനുകളോ എയര്‍കണ്ടീഷനറുകളോ ഇല്ലാത്തവരാണ് മരിച്ചവരില്‍ ഏറെയും. ഓറിഗോണിലെ നഴ്‌സറിയില്‍ ഒരു കുടിയേറ്റത്തൊഴിലാളിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ 97 വയസ്സുള്ള ഒരാളും ഉള്‍പ്പെടുന്നു.
പെസഫിക്കിനു വടക്കും പടിഞ്ഞാറന്‍ കാനഡയിലും കനത്ത ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് നേരത്തെത്തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കിയിരുന്നു. അറിപ്പു പുറത്തുവന്ന ഉടന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം വിതരണം ചെയ്യാനും തണുപ്പിക്കല്‍ കേന്ദ്രങ്ങള്‍ സജ്ജാമാക്കാനും തുടങ്ങിയിരുന്നു. വെള്ളിയാഴ്ച വരെ നൂറുകണക്കിനു പേര്‍ മരിച്ചതായാണ് കരുതുന്നത്.
വ്യാഴാഴ്ച കാനഡയുടെ ഉള്‍പ്രദേശങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെട്ടു.
യുഎസ്സിലെ ഓറിഗോണില്‍ മാത്രം 79 പേരാണ് മരിച്ചത്.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ 486 പേര്‍ക്ക് ഉഷ്ണതരംഗത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ മാത്രം 165 പേര്‍ മരിച്ചു.
ആകെ മരിച്ചവരുടെ എണ്ണം കണ്ടെത്തുക ദുഷ്‌കരമാണെന്നാണ് കരുതുന്നത്. വാഷിങ്ടണ്‍ അധികാരികള്‍ നല്‍കുന്ന വിവരമനുസരിച്ച് അവിടെ മാത്രം 20 പേര്‍ മരിച്ചു.
ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായെങ്കിലും എത്രത്തോളം ചൂട് കൂടുമെന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. ചൂട് കൂടാനുള്ള സാധ്യതയുണ്ടെന്ന ഒരു ധാരണ കഴിഞ്ഞ മാസം പകുതിയോടെ ലഭിച്ചിരുന്നു. ജൂണ്‍ 25ാം തിയ്യതിയാണ് ചൂട് കഠിനമാവാന്‍ തുടങ്ങിയത്. ജൂണ്‍ 30ഓടെ അസഹ്യമാവാന്‍ തുടങ്ങി. കാനഡയുടെ ചരിത്രത്തില്‍ ഇത്രശക്തമായ ചൂട് അനുഭവപ്പെട്ടിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു.

