പ്രവാസികളുടെ കൊവിഡ് വാക്‌സിനേഷന്‍ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഡോ. ശിവദാസന്‍ എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു

Update: 2021-05-23 07:56 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യസഭാ അംഗം ഡോ. വി ശിവദാസന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് വന്ന പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അതാതു രാജ്യങ്ങളിലെ വാക്സിനേഷന്‍ നിയമങ്ങള്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. ബഹുഭൂരിപക്ഷം രാജ്യങ്ങളിലും കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നത് അവിടങ്ങളിലേക്ക് യാത്രചെയ്യുവാനുള്ള ഒരു അനിവാര്യ രേഖയായി മാറിക്കഴിഞ്ഞു. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രേഖ കൈവശം ഇല്ലാത്തവര്‍ 7 മുതല്‍ 14 ദിവസം വരെ ക്വാറന്റീനില്‍ പോകേണ്ടിവരുന്ന അവസ്ഥയും നിലവിലുണ്ട്. സാധാരണ തൊഴിലാളികള്‍ക്കും ഇടത്തരക്കാര്‍ക്കും താങ്ങാവുന്നതിലും എത്രയോ കൂടുതലാണ് മിക്ക രാജ്യങ്ങളിലെയും ക്വാറന്റൈന്‍ ചെലവ്. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിക്ക കമ്പനികളും വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ വന്ന് തിരിച്ചുപോകാന്‍ പറ്റാതെ ജോലിയും വരുമാനവും നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ലക്ഷക്കണക്കിന് പ്രവാസികളാണ് രാജ്യത്തൊട്ടാകെയുള്ളത്. ഇവരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഡോ. ശിവദാസന്‍ ആവശ്യപ്പെട്ടു.



 

ഇതിനു പുറമെ ഇന്ത്യയില്‍ എത്തിയതിനു ശേഷം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച പ്രവാസികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വാക്സിനേഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ മിക്കവാറും പേര്‍ക്ക് ജോലി ചെയ്യുന്ന രാജ്യത്തേക്ക് തിരിച്ചുപോകാനോ ജോലിയില്‍ പ്രവേശിക്കാനോ സാധിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഈ അടുത്താണ് വാക്സിനേഷന്റെ രണ്ടു ഡോസുകള്‍ക്കിടയിലുള്ള ഇടവേള ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതുമൂലം പെട്ടെന്ന് തിരിച്ചുപോകേണ്ട (ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ച) പ്രവാസികള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്തു.

പ്രവാസികളെ സംബന്ധിച്ച ഈ രണ്ടു വിഷയങ്ങളിലും ആടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് കത്തില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം കേന്ദ്രം കൈക്കൊള്ളുമെന്നും കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Tags: