''എന്റെ മകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് ഞാന്‍തന്നെ തെളിയിക്കേണ്ടിവന്നു''- ഹാഥ്‌റസില്‍ സംഭവിച്ചതെന്ത്?- പെണ്‍കുട്ടിയുടെ അമ്മ പറയുന്നു

Update: 2020-10-04 05:40 GMT

ഹാഥ്‌റസ്: സ്വന്തം മകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് തെളിയിക്കേണ്ടി വരിക- ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ അമ്മയുടെ അവസ്ഥ ഇങ്ങനെ ചുരുക്കി വിവരിക്കാം. മായാതെ നില്‍ക്കുന്ന രണ്ട് രംഗങ്ങള്‍ ആ അമ്മയുടെ കണ്ണിലുണ്ട്- ഒന്ന് അരയ്ക്കു കീഴെ നഗ്നമായിപ്പോയ മകളുടെ ശരീരം സാരികൊണ്ട് പൊതിയാനുള്ള ശ്രമം, മറ്റൊന്ന് അബോധാവസ്ഥയിലുള്ള അവളെ പൊക്കിയെടുത്ത് നടക്കാനുള്ള വൃഥാശ്രമം.

തന്റെ മകള്‍ ബലാല്‍സംഗം ചെയ്യപ്പെടും വരെ റേപ്പ് എന്ന ഇംഗ്ലീഷ് വാക്ക് തനിക്കറിയില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു.

ഇപ്പോള്‍ ആ വാക്ക് മനപ്പാഠമായിക്കഴിഞ്ഞു. മാത്രമല്ല, എന്റെ മകള്‍ റേപ്പ് ചെയ്യപ്പെട്ടുവെന്ന് ഞാന്‍ തെളിയിക്കുകയും വേണം- അവര്‍ ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങളോട് പറഞ്ഞു.

സെപ്റ്റംബര്‍ 14 രാവിലെ 7.45നാണ് മകളും അമ്മയും മകനും കൂടി പുല്ലരിയാന്‍ ചോളവയലിലേക്ക് പോയത്. അവര്‍ക്ക് അഞ്ച് എരുമകളാണ് ഉള്ളത്. അവയ്ക്കുവേണ്ടിയാണ് പുല്ലരിയുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ആവശ്യമായ പുല്ല് കിട്ടി. കുറച്ച് കറ്റപോലെ കെട്ടി മകന്റെ തലയില്‍ വച്ച് അവനെ വീട്ടിലേക്കയച്ചു. 

9 മണിയായപ്പോള്‍ പൊടുന്നനെ അവര്‍ ഒരു കാര്യം ശ്രദ്ധിച്ചു, മകളെ കാണുന്നില്ല. അവള്‍ പുല്ലരിഞ്ഞശേഷം വീട്ടിലേക്ക് പോയിരിക്കുമെന്നാണ് ആദ്യം കരുതിയത്. കുറച്ചുകൂടെ നടന്നപ്പോള്‍ അവള്‍ ഇവിടെത്തന്നെയുണ്ടെന്ന തോന്നല്‍ അമ്മയ്ക്കുണ്ടായി. ആദ്യം ഒരു ഒറ്റച്ചെരിപ്പാണ് കണ്ടത്. അടുത്ത ചെരിപ്പ് കാണാനായില്ല. ചോളച്ചെടികള്‍ വീണു കിടക്കുന്നതും ശ്രദ്ധയില്‍ പെട്ടു. വയലില്‍ നോക്കിയപ്പോള്‍ മകള്‍ അരയ്ക്കുതാഴെ വസ്ത്രമില്ലാതെ കിടക്കുന്നത് കണ്ടു. വായില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു.



അങ്ങോട്ട് നടന്നുവന്നിരുന്ന ഒരു പയ്യന്‍ കാണാതിരിക്കാന്‍ അമ്മ തന്റെ സാരികൊണ്ട് മകളുടെ ശരീരം മറച്ചു. അവനോട് ഗ്രാമത്തിലേക്ക് പോയി സഹോദരനെ കൊണ്ടുവരാനും പറഞ്ഞു. അവന്‍ ഗ്രാമത്തിലേക്ക് പോയി പെണ്‍കുട്ടിയുടെ സഹോദരനെ കൊണ്ടുവന്നു. സഹോദരനും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളിലിരുത്തി 2 കിലോമീറ്റര്‍ അകലെ പോലിസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെ സിമന്റ് സ്ലാബില്‍ കിടത്തി. പരാതി എഴുതി നല്‍കാന്‍ പോലിസ് ആവശ്യപ്പെട്ടു. സഹോദരന്‍ എല്ലാം എഴുതി നല്‍കി. ആ സമയം അമ്മ പെണ്‍കുട്ടിയ്‌ക്കൊപ്പമായിരുന്നു. ആ സമയം മകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് പറയാനുള്ള മനസ്സാന്നിധ്യം അമ്മയ്ക്കില്ലായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു.

പെണ്‍കുട്ടിയുടെ അവസ്ഥ മോശമാണെന്ന് മനസ്സിലാക്കിയ പോലിസ് അവളെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. കുറച്ചു നേരത്തിനു ശേഷം ആംബുലന്‍സില്‍ അലിഗഢ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇതിനിടയില്‍ ഹാഥ്‌റ പോലിസ് വധശ്രമത്തിന് സന്ദീപ് എന്നയാളെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.

സെപ്റ്റംബര്‍ 17ന് പെണ്‍കുട്ടിയ്ക്ക് ബോധം വന്നു. തന്നെ നാല് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത കാര്യം അവള്‍ അമ്മയോട് പറഞ്ഞു.

അതറിഞ്ഞ പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ അന്നു തന്നെ ഹാഥ്‌റസിലെ എസ്പിക്ക് പരാതി നല്‍കി. പക്ഷേ, അതിന് രസീതി നല്‍കിയില്ല. പരാതിയുടെ കോപ്പിയും കുടുംബത്തിന്റെ കൈവശമില്ല.

എന്നാല്‍ പോലിസ് പറയുന്നത് സപ്തംബര്‍ 22 വരെ ബലാല്‍സംഗം ചെയ്യപ്പെട്ടെന്ന പരാതി തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ്. എന്നാല്‍ 17നു തന്നെ അത് പറഞ്ഞിരുന്നുവെന്ന് കുടുംബവും പറയുന്നു. മാത്രമല്ല, സപ്തംബര്‍ 17ന് പോലിസ് ആശുപത്രിയിലെത്തി അവളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തുവത്രെ.

എന്തായാലും ബലാല്‍സംഗമെന്ന പരാതി മജിസ്‌ട്രേറ്റിനു മുന്നില്‍ സപ്തംബര്‍ 22ന് രജിസ്റ്റര്‍ ചെയ്തു. അതിനു ശേഷമാണ് മെഡിക്കല്‍ ചെക്കപ്പ് നടത്തിയത്. ഈ കാലതാമസം തെളിവുകളെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ബലാല്‍സംഗം എന്ന പരാതി ഇല്ലായിരുന്നുവെന്നാണ് കേസ് അന്വേഷിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പറയുന്നത്. താന്‍ സംഭവത്തിനു ശേഷമാണ് ഈ കേസിന്റെ അന്വേഷണത്തിലേക്ക് വന്നതെന്നും അദ്ദേഹം പറയുന്നു. 

സപ്തംബര്‍ 27ന് പെണ്‍കുട്ടിയെ അലിഗഢില്‍ നിന്ന് സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി. 29ന് മരിച്ചു. മരിച്ച അന്നു തന്നെ മൃതദേഹം ഗ്രാമത്തിലേക്കെത്തിച്ചു. കുടുംബമാകട്ടെ ആശുപത്രിക്കു മുന്നില്‍ നടന്ന പ്രതിഷേധത്തിനു ശേഷം മറ്റൊരു വണ്ടിയിലാണ് എത്തിയത്.

രാവിലെ 6 മണിക്ക് സംസ്‌കാരം നടത്താമെന്ന് പോലിസ് പറഞ്ഞിരുന്നെങ്കിലും 2.30ഓടെ ബലം പ്രയോഗിച്ച് ദഹിപ്പിക്കുകയായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ഇല്ലെങ്കില്‍ മൃതദേഹം ദഹിപ്പിക്കുകയില്ലെന്ന ധാരണയില്‍ ബന്ധുക്കള്‍ വീട്ടിനകത്ത് കയറി വാതില്‍ പൂട്ടി അകത്തിരുന്നു. പക്ഷേ, പോലിസ് പിന്തിരിഞ്ഞില്ല. അവര്‍ മൃതദേഹം ദഹിപ്പിച്ചു. 

എന്നാല്‍ കുടുബത്തിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം ദഹിപ്പിച്ചതെന്നാണ് ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ പറയുന്നത്. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ദഹിപ്പിക്കുന്ന സ്ഥലത്തുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ അവിടെയുണ്ടായിരുന്നുവെന്ന് പോലിസ് അവകാശപ്പെടുന്ന മുത്തച്ഛന്‍ 2006ല്‍ മരിച്ചുപോയെന്നാണ് കുടുംബം പറയുന്നത്.

പ്രത്യേകം നിയോഗിക്കപ്പെട്ട അന്വേഷണ സംഘം എല്ലാ വിവരങ്ങളും കണ്ടെത്തുമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി സംഭവ ശേഷം മാധ്യമങ്ങളോട്പറഞ്ഞു.