പി സി ജോര്‍ജിന്റെ വിദ്വേഷപരാമര്‍ശം; വി മുരളീധരന്റെ ഇടപെടല്‍ വെളിപ്പെടുന്നത് സംഘപരിവാര്‍ ഗൂഢാലോചനയെന്ന് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര മന്ത്രി വിദ്വേഷപരാമര്‍ശം നടത്തുന്ന ഒരാള്‍ക്കുവേണ്ടി ഇടപെടുന്നത് സംഘ്പരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡിവൈഎഫ്‌ഐ.
''കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ളയാളാണ്. മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന മതേതരത്വം അടിസ്ഥാനഘടന ആയിട്ടുള്ള ഇന്ത്യയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള കേന്ദ്രമന്ത്രി ഒരു മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തി കലാപം ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി.സി ജോര്‍ജ്ജിന് അനുഭാവവുമായി തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ എത്തിയ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്''- ഡിവൈഎഫ്‌ഐയുടെ പ്രസ്താവനയില്‍ പറയുന്നു.കേന്ദ്ര മന്ത്രി വി മുരളീധരനാണ് ജോര്‍ജിനെ കാണാന്‍ എ ആര്‍ ക്യാമ്പിലെത്തിയത്.
അറസ്റ്റിനെതിരെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പിസി ജോര്‍ജിന്റെ നാവില്‍നിന്ന് വന്നതൊന്നും യാദൃച്ഛികമല്ലെന്നും സംഘപരിവാര്‍ തിരക്കഥയിലെ ആട്ടക്കാരനായിരുന്നു ജോര്‍ജെന്നും തെളിയിക്കുന്നതാണ് കേന്ദ്ര മന്ത്രി മുരളീധരന്‍ നല്‍കിയ പിന്തുണയെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.
''നാട്ടില്‍ കലാപ കലുഷിതമായ അന്തരീക്ഷം വിതക്കാന്‍ പിസി ജോര്‍ജ്ജുമാരെ നിയോഗിക്കുന്നത് കേന്ദ്ര സര്‍ക്കാരും ബിജെപിയും നേരിട്ടാണെന്ന് മുരളീധരന്റെ ഈ സന്ദര്‍ശനം അടിവരയിടുന്നു. പിസി ജോര്‍ജിന്റെ 'ചുരുളി'നാവ് സംഘപരിവാര്‍ വിലയ്‌ക്കെടുത്തിരിക്കുകയാണ്. കേരളത്തിലെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കി കലക്കവെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി പലവട്ടം പയറ്റിത്തോറ്റതാണ്. ബിജെപിക്ക് സഖ്യകക്ഷികളില്ലാതിരുന്ന കേരളത്തില്‍ സാമുദായിക സംഘടനകളുടെ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കി വോട്ട് നേടാന്‍ നടത്തിയ നീക്കമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോള്‍ ഈ മണ്ണില്‍ കലാപമുണ്ടാക്കി നേട്ടമുണ്ടാക്കാം എന്ന ഗുജറാത്തി കുറുക്കന്‍മാരുടെ ഗൂഢാലോചനയാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലൂടെ വ്യക്തമാകുന്നത്'' -വി മുരളീധരന്‍ നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും ഡിവൈഎഫ്‌ഐ അഭ്യര്‍ത്ഥിച്ചു.
