ഹരിയാന: കര്‍ഷക സമരക്കാരെ വിട്ടയച്ചു; കിസാന്‍ യൂനിയന്‍ സംസ്ഥാനതല പോലിസ് സ്‌റ്റേഷന്‍ ഘരാവൊ അവസാനിപ്പിച്ചു

Update: 2021-06-07 06:27 GMT

ഫത്തേഹ്ബാദ്: കര്‍ഷക സമരക്കാരെ മോചിപ്പിച്ചതിനെത്തുടര്‍ന്ന് ഹരിയാനയില്‍ സംസ്ഥാനവ്യാപകമായി കിസാന്‍ യൂനിയന്‍ നടത്തിവരുന്ന പോലിസ് സ്‌റ്റേഷന്‍ ഘരാവൊ അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് കര്‍ഷക സമര നേതാക്കളെ വിട്ടയച്ചത്.

കര്‍ഷക സമര നേതാക്കളായ രവി അസാദ്, വികാസ് സിസാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ഹിസാര്‍ ജയിലിലടച്ചത്. ജെജെപി എംഎല്‍എ ദേവേന്ദര്‍ സിങ് ബാബ്ലിയുടെ വീട് ഉപരോധിച്ചതിനെത്തുടര്‍ന്നാണ് ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്.

ശനിയാഴ്ച മുതല്‍ ഹരിയാനയിലെ തൊഹാന സദാര്‍ പോലിസ് സ്‌റ്റേഷനില്‍ രാകേഷ് തിക്കായത്ത്, ഗുരുനാം സിങ് ഛദുനി എന്നിവരുടെ നേതൃത്വത്തില്‍ വലിയൊരു കര്‍ഷക സംഘമാണ് കുത്തിയിരിപ്പു നടത്തിക്കൊണ്ടിരുന്നത്. നേതാക്കളെ മോചിപ്പിച്ചതിനെത്തുടര്‍ന്ന് ഇവരും സമരം അവസാനിപ്പിച്ചു.

അതേസമയം മറ്റൊരു കര്‍ഷകനായ മഖാന്‍സിങ് ഇപ്പോഴും ജയിലിലുണ്ട്. അദ്ദേഹത്തെ വിട്ടയക്കുംവരെ മറ്റു രീതിയിലുള്ള പോരാട്ടം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. മഖാന്‍ സിങ്ങിനെതിരേ വധശ്രമത്തിനാണ് കേസെടുത്തത്.

ഏഴാം തിയ്യതി രാവിലെ മുതല്‍ സംസ്ഥാനത്തെ എല്ലാ പോലിസ് സ്‌റ്റേഷനിലും ധര്‍ണസംഘടിപ്പിക്കാനായിരുന്നു കര്‍ഷക സംഘടകള്‍ ആഹ്വാനം ചെയ്തത്.