സ്വകാര്യമേഖലയിലെ 75 ശതമാനം തൊഴിലവസരങ്ങളും സംസ്ഥാനത്തുള്ളവര്‍ക്ക്; ഓര്‍ഡിനന്‍സുമായി ഹരിയാന സര്‍ക്കാര്‍

Update: 2020-07-06 18:32 GMT

ചണ്ഡീഗഡ്: സ്വകാര്യമേഖലയിലെ 75 ശതമാനം തൊഴിലവസരങ്ങളും ഹരിയാനയിലെ പ്രദേശവാസികള്‍ക്ക് സംവരണം ചെയ്യുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താറിന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഹരിയാന സ്റ്റേറ്റ് എംപ്ലോയ്്‌മെന്റ് ഓഫ് ലോക്കല്‍ കാന്റിഡേറ്റ് ഓര്‍ഡിനന്‍സ്, 2020 എന്ന പേരിലുളള ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇതുസംബന്ധിച്ച വാര്‍ത്തപുറത്തുവിട്ടത്.

അടുത്ത മീറ്റിങ്ങില്‍ ഓര്‍ഡിനന്‍സിന്റെ അന്തിമരൂപം മന്ത്രിസഭാ യോഗത്തില്‍ വീണ്ടും അവതരിപ്പിക്കും. പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് 50,000ത്തില്‍ കുറവ് വേതനം ലഭിക്കുന്ന സ്വകാര്യതൊഴിലവസരങ്ങളുടെ 75 ശതമാനവും പ്രദേശവാസിക്ക് നീക്കിവയ്ക്കണം. ഈ നിയമം സ്വകാര്യ കമ്പനികള്‍, ട്രസ്റ്റുകള്‍, ലിമിറ്റഡ് കമ്പനികള്‍, പാര്‍ട്ട്‌നര്‍ഷിപ്പ് കമ്പനികള്‍, തുടങ്ങി ഹരിയാനയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. അതേസമയം ഒരേ ജില്ലയില്‍ നിന്ന് 10 ശതമാനത്തില്‍ കൂടുതല്‍ പേരെ ഒരു സ്ഥാപനത്തില്‍ നിയമിക്കാനും കഴിയില്ല. അതേസമയം ആവശ്യമായ തൊഴിലാളികളെ പ്രദേശത്തുനിന്ന് ലഭിച്ചില്ലെങ്കില്‍ പുറമെനിന്ന് തൊഴിലാളികളെ നിയമിക്കാം.

ഗവര്‍ണറുടെ അനുമതിയ്ക്കു ശേഷം ഓര്‍ഡിനന്‍സ് രാഷ്ട്രപതിയ്ക്കയക്കുമെന്നും പുതിയ സംവിധാനം സംസ്ഥാനത്തെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുമെന്നും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് ഗുണകരമായിരിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കാഴ്ന്ന വേതനമുള്ള തൊഴില്‍ തൊട്ടടുത്ത പ്രദേശവാസികള്‍ക്കു മാത്രം സംവരണം ചെയ്യാനും പദ്ധതിയുണ്ട്.  

Similar News