ഗായിക പി സുശീലയ്ക്ക് ഹരിവരാസനം പുരസ്‌കാരം; നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക്

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മകരവിളക്ക് ദിനമായ 14ന് സന്നിധാനത്ത് സമ്മാനിക്കും.

Update: 2019-01-07 13:02 GMT

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈവര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ഗായിക പി സുശീലയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മകരവിളക്ക് ദിനമായ 14ന് സന്നിധാനത്ത് സമ്മാനിക്കും. ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്‍, ദേവസ്വം കമ്മീഷണര്‍ എന്‍ വാസു, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 2012 മുതലാണ് ഹരിവരാസനം പുരസ്‌കാരം നല്‍കിവരുന്നത്. കെ ജെ യേശുദാസ്, ജയന്‍ (ജയവിജയ), പി ജയചന്ദ്രന്‍, എസ് പി ബാലസുബ്രഹ്മണ്യം, എം ജി ശ്രീകുമാര്‍, ഗംഗൈ അമരന്‍, കെ എസ് ചിത്ര എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ ഹരിവരാസനം പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

2019ലെ നിശാഗന്ധി പുരസ്‌കാരത്തിന് പ്രശസ്ത മോഹിനിയാട്ട വിദുഷിയായ കലാമണ്ഡലം ക്ഷേമാവതി അര്‍ഹയായി. നര്‍ത്തകിയെന്ന നിലയിലും അധ്യാപിക എന്ന നിലയിലും മോഹിനിയാട്ടത്തിന് അവര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ് 'നിശാഗന്ധി പുരസ്‌കാരം 2019' സമര്‍പ്പിക്കുന്നത്. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാര്‍ അധ്യക്ഷനും പ്രമോദ് പയ്യന്നുര്‍, ഗിരിജ ചന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.


Tags: