ഗര്‍ഭിണിയായ പശുവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 71 കിലോ മാലിന്യം

Update: 2021-03-04 18:10 GMT

ഛണ്ഡീഗഡ്: ഹരിയാനയില്‍ ഗര്‍ഭിണിയായ പശുവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 71 കിലോ മാലിന്യം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുത്തെങ്കിലും പശുവും കുഞ്ഞും മരിച്ചു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളും മാലിന്യത്തിന്റെയും പ്രശ്‌നങ്ങളാണ് ഇത് തുറന്നുകാട്ടുന്നത്. ഏകദേശം അഞ്ച് ദശലക്ഷം പശുക്കള്‍ ഇന്ത്യയിലെ നഗരങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്നാണ് കണക്ക്. പല തെരുവുകളിളിലും പ്ലാസ്റ്റിക് മാലിന്യമാണ് കന്നുകാലികള്‍ ഭക്ഷിക്കുന്നത്. ഫെബ്രുവരി അവസാനം നടന്ന വാഹനാപകടത്തെത്തുടര്‍ന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍സ് ട്രസ്റ്റ് ഫരീദാബാദാണ് പശുവിനെ രക്ഷപ്പെടുത്തിയത്. ഗര്‍ഭിണിയായ പശു ബുദ്ധിമുട്ടുന്നത് മൃഗഡോക്ടറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.

    തുടര്‍ന്ന് ഫെബ്രുവരി 21 ന് നാലുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലാണ് ഓപ്പറേഷനില്‍ വയറ്റില്‍ നിന്ന് നഖങ്ങള്‍, പ്ലാസ്റ്റിക്, മാര്‍ബിള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ കണ്ടെത്തിയതാെന്ന് ട്രസ്റ്റ് പ്രസിഡന്റ് രവി ദുബെ പറഞ്ഞു. 'കുഞ്ഞിന് അമ്മയുടെ വയറ്റില്‍ വളരാന്‍ മതിയായ ഇടമില്ലായിരുന്നു. അതിനാല്‍ കുഞ്ഞ് മരണപ്പെട്ടെന്നും ദുബെ എഎഫ്പിയോട് പറഞ്ഞു. മൂന്നു ദിവസത്തിനുശേഷം പശുവും ചത്തു.

    'എന്റെ 13 വര്‍ഷത്തെ അനുഭവത്തില്‍, ഞങ്ങള്‍ ഒരു പശുവില്‍ നിന്ന് എടുത്ത ഏറ്റവും മാലിന്യമാണിതെന്നും പൂര്‍ണമായും പുറത്തെടുക്കാന്‍ പാടുപെട്ടെന്നും ദുബേ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന നടത്തിയ മുന്‍ ശസ്ത്രക്രിയകളില്‍ 50 കിലോഗ്രാം വരെ മാലിന്യങ്ങള്‍ പശുക്കളുടെ വയറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. 'പശു വളരെ പവിത്രമാണ്. പക്ഷേ ആരും അവരുടെ ജീവന്‍ പരിപാലിക്കുന്നില്ല. എല്ലാ നഗരത്തിലെയും ഓരോ കോണിലും അവര്‍ മാലിന്യങ്ങള്‍ കഴിക്കുന്നു'-ദുബെ കൂട്ടിച്ചേര്‍ത്തു.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ പശുസംരക്ഷണം കര്‍ശനമായി നടപ്പാക്കിയതോടെ കൂടുതല്‍ പശുക്കളെ അഴിച്ചുവിടുകയാണ്. പശുക്കച്ചവടമെന്ന് സംശയിക്കുന്ന വ്യക്തികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഗോമാംസം കടത്തിയെന്നോ അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്നുവെന്ന് സംശയിച്ചോ ഹിന്ദുത്വര്‍ മുസ്‌ലിംകളെയും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതോടെ, പ്രായമുള്ളതോ ശേഷി കുറഞ്ഞതോ ആയ കന്നുകാലികളെ കശാപ്പിന് വില്‍ക്കുന്നതിനു പകരം ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ചില സംസ്ഥാനങ്ങളില്‍ പശുക്കളെ അറുക്കുകയോ മാംസം തിന്നുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

    'തെരുവുകളില്‍ പശുക്കള്‍ ഉള്ളിടത്തെല്ലാം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടായിരിക്കാം. വളരെ വേദനാജനകമായ മരണങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ഹൃദയം തകരുന്നുവെന്നും ആന്ധ്രാപ്രദേശിലെ കരുണ സൊസൈറ്റി ഫോര്‍ അനിമല്‍സ് ആന്റ് നേച്ചര്‍ വൈസ് പ്രസിഡന്റ് റോമുല ഡിസില്‍വ പറഞ്ഞു. വെറ്ററിനറി ഉദ്യോഗസ്ഥരെയും മൃഗക്ഷേമ ഗ്രൂപ്പുകളെയും ഉദ്ധരിച്ച് 2017 ല്‍ ടൈംസ് ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപോര്‍ട്ട് പ്രകാരം ലഖ്‌നൗവില്‍ പ്രതിവര്‍ഷം ആയിരത്തോളം പശുക്കള്‍ പ്ലാസ്റ്റിക് കഴിച്ച് മരണപ്പെടുന്നതായി പറയുന്നുണ്ട്.

harayana vets find 71 kg waste inside pregnant cow

Tags: