ഹനുമാന്‍ ജന്മഭൂമി ആന്ധ്രയിലെ തിരുമലയിലോ കര്‍ണാടകയിലെ ഹംപിയിലോ?; തര്‍ക്കം മൂര്‍ച്ഛിക്കുന്നു

Update: 2022-02-14 13:41 GMT

ഹൈദരാബാദ്; രാമജന്മഭൂമി തര്‍ക്കത്തിനു പിന്നാലെ ഹനുമാന്‍ ജന്മഭൂമിയെച്ചൊല്ലി വിവാദം മൂര്‍ച്ഛിക്കുന്നു. ഇത്തവണ ഹിന്ദു വിഭാഗത്തിലെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മിലാണ് തര്‍ക്കം. 'തെളിവും' വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലായും തര്‍ക്കം മാറിയിട്ടുണ്ട്.

ആന്ധ്രയിലെ തിരുമല തിരുപ്പതി ദേവസ്ഥാനം ബുധനാഴ്ച തിരുമല കുന്നുകളിലെ അഞ്ജനാദ്രി ക്ഷേത്രത്തില്‍ ഇതുസംബന്ധിച്ച് ഒരു പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. ഹനുമാന്‍ ജന്മഭൂമിയായി ക്ഷേത്രത്തെ പ്രഖ്യാപിക്കുന്ന ഒരു ചടങ്ങ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രാം നവമി ദിനത്തില്‍ നടന്നിരുന്നു.

പക്ഷേ, കര്‍ണാടകയിലെ ശ്രീഹനുമാന്‍ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഇതിനോട് യോജിക്കുന്നില്ല.

ട്രസ്റ്റിന്റെ സ്ഥാപകനേതാവായ സ്വാമി ഗോവിന്ദാനന്ദ സരസ്വതി ഇന്ന് തിരുമലയിലെത്തുന്നുണ്ട്.

ഹംപിക്കടുത്ത് തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്നതായി കരുതപ്പെടുന്ന കിഷ്‌കിന്ധയിലെ അഞ്ജനഹള്ളിയിലാണ് ഹനുമാന്‍ ജനിച്ചതെന്ന് വാല്‍മീകി രാമായണം വ്യക്തമാക്കുന്നുണ്ടെന്നാണ് ശ്രീഹനുമാന്‍ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ വാദം.

കഴിഞ്ഞ വര്‍ഷം മെയില്‍ ഇക്കാര്യത്തില്‍ ഒരു അനുരഞ്ജന ചര്‍ച്ച വച്ചിരുന്നെങ്കിലും സമവായത്തിലെത്തിയില്ല.

ദേശീയ സംസ്‌കൃത സര്‍വകലാശാല വിസിയായിരുന്ന മുരളീധര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള തിരുമല ട്രസ്റ്റ് പറയുന്നത് പുരാണങ്ങളിലെ സൂചനയും ശിലാഫലകങ്ങളും ചെമ്പ് തകിടുകളും ഹനുമാന്‍ ജന്മഭൂമിയായി അഞ്ജനാദ്രിയെയാണ് കണക്കാക്കുന്നതെന്നാണ്. അഞ്ജനാദ്രി ഇപ്പോഴത്തെ തിരുമലയാണത്രെ.

ഈ അവകാശവാദങ്ങള്‍ ഉന്നയിച്ച് തിരുമല ട്രസ്റ്റ് ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബര്‍ 2020ന് ട്രസ്റ്റ് നിയോഗിച്ച എട്ടംഗ കമ്മിറ്റിയുടെ റിപോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ലഘുലേഖ തയ്യാറാക്കിയത്.

ഇതിനെതിരേ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ആറ് പേജ് വരുന്ന കത്തയച്ചു.

തിരുമല ദേവസ്വക്കാര്‍ പുരാവസ്തുശാസ്ത്രം, സംസ്‌കൃത കൃതികള്‍, പുരാണം, ഭൂമിശാസ്ത്ര തെളിവുകള്‍ എന്നിവ ഉദ്ധരിച്ചാണ് തങ്ങളുടെ വാദം തെളിയിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ തീര്‍ത്ഥ ട്രസ്റ്റിന് തെളിവുകളൊന്നുമില്ല. അവര്‍ അങ്ങനെ വിശ്വസിക്കുന്നുവെന്നാണ് പറയുന്നത്.

തങ്ങളുടെ വാദങ്ങള്‍ക്ക് വ്യക്തമായ തെളിവുമായി മധ്യപ്രദേശില്‍നിന്നുള്ള സ്വാമിജി ബുധനാഴ്ചയിലെ തിരുമല സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ശാരദാപീഠാധിപതി സ്വരൂപേന്ദ്ര സരസ്വതി, ചിത്രകൂടത്തിലെ തുളസിപീഠത്തിലെ രാമഭദ്രാചാര്യ മഹാരാജ്, രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിലെ സ്വാമി ഗോവിന്ദ് ദേവഗിരി, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള സ്വാമിജികള്‍ എന്നിവരും തിരുമല ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നു.

ചുരുക്കത്തില്‍ ശരിയായാലും തെറ്റായാലും 'തെളിവു'മായാണ് തിരുമലക്കാരുടെ വരവെങ്കിലും തെളിവിന്റെ ആവശ്യമില്ലെന്നാണ് തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ വാദം.

Tags: