കൈത്തറി മ്യൂസിയം, കണ്‍സര്‍വേഷന്‍ ലാബ്; മ്യൂസിയങ്ങള്‍ മാറ്റത്തിന്റെ പാതയില്‍

Update: 2022-03-06 08:33 GMT

തിരുവനന്തപുരം; സംസ്ഥാനത്ത് കൈത്തറിയുടെ ചരിത്രം പറയുന്ന മ്യൂസിയം പുനരുദ്ധീകരിക്കുന്നു. സംസ്ഥാനത്തിന്റെ തനിമ വിളിച്ചോതുന്ന കേരള കൈത്തറിയെ പുനരുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് മ്യൂസിയം നവീകരിക്കുന്നത്. കേരള സംസ്ഥാന ഹാന്റ് വീവ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ കണ്ണൂരില്‍ സ്ഥിതിചെയ്യുന്ന പഴയ കെട്ടിടം ഈ ആവശ്യത്തിനുവേണ്ടി പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നു.

2019-2020 കാലഘട്ടത്തില്‍ ആരംഭിച്ച കൈത്തറി മ്യൂസിയം പുനരുദ്ധാരണത്തിന് 2.12 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്. കൈത്തറി മ്യൂസിയത്തിന്റെ പ്രദര്‍ശനം ആരംഭിക്കുന്നതിനുളള നടപടികള്‍ 80% പൂര്‍ത്തീകരിച്ചു കഴിഞ്ഞു. വേഗത്തില്‍ മ്യൂസിയം പൂര്‍ണ്ണതോതില്‍ സജ്ജമാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുളള തയ്യാറെടുപ്പിലാണ് പുരാവസ്തു വകുപ്പ്. 

തിരുവനന്തപുരം ശ്രീചിത്ര ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനത്തിലുളളതും സ്‌റ്റോറില്‍ സൂക്ഷിച്ചിട്ടുള്ളതുമായി രാജാരവിവര്‍മ്മയുടേതടക്കം മറ്റ് നിരവധി പ്രശസ്ത ചിത്രകാരന്‍മാരുടെ 1000 ത്തോളം പെയിന്റിങ്ങുകള്‍ പുതുമ ചോരാതെ സംരക്ഷിക്കാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. നിലവില്‍ കണ്‍സര്‍വേഷന്‍ ലാബ് കേരളത്തില്‍ എവിടെയും ഇല്ലാത്തതിനാല്‍ പുതിയ ലാബ് പണിയാന്‍ തീരുമാനിച്ചതിന്റെ ഫലമായി ലാബ് ഒരുങ്ങിയിട്ടുണ്ട്. വളരെ വിപുലമായ രീതിയില്‍ ആധുനിക സജ്ജീകരണത്തോടു കൂടി നിര്‍മ്മിക്കുന്ന പുതിയ കണ്‍സര്‍വേഷന്‍ ലാബിന് 1,41,00,000 രൂപയാണ് വകയിരുത്തിയിട്ടുളളത്. കണ്‍സര്‍വേഷന്‍ ലബോറട്ടറിയില്‍ പെയിന്റിംഗ് കണ്‍സര്‍വേഷന്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം നാച്ച്യുറല്‍ ഹിസ്റ്ററി മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുക എന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതിയായിരുന്നു. ആധുനിക രീതിയില്‍ പുനരുദ്ധാരണം നടത്തി ശീതീകരണ സംവിധാനത്തോടു കൂടിയാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. സമ്പൂര്‍ണ്ണ നവീകരണം നടത്തിയ മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. 6.5 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അറിവും കൗതുകവും പകര്‍ന്നുനല്‍കുന്ന മികച്ച കേന്ദ്രമാണിത്.

Tags: